പ്രകൃതി വിരുദ്ധ ലൈംഗീക പീഡനം: 3 കേസുകളിലായി പ്രതിയായ ബളാല്‍ അരിങ്കല്ല് സ്വദേശിക്ക് 189 വര്‍ഷം തടവ് ശിക്ഷ

കാഞ്ഞങ്ങാട്: രണ്ട് ആണ്‍ കട്ടികളേയും പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയേയും പീഡിപ്പിച്ചുവെന്നതിന് 3 കേസുകളിലെ പ്രതിയെ ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കേടതി ജഡ്ജ് സി. സുരേഷ് കുമാര്‍ 189 കൊല്ലം തടവിന് ശിക്ഷിച്ചു. ബളാല്‍ അരിങ്കല്ല് താഴത്ത് വീട്ടില്‍ ഗോപാലന്റെ മകന്‍ പാപ്പു എന്ന ടി.ജി. സുധീഷിനെ (25) ആണ് മൂന്നു കേസുകളില്‍ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. ഏഴു വയസുള്ള പെണ്‍കുട്ടിയെ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ പലവട്ടം പീഡനത്തിനിരയാക്കിയ കേസില്‍ 74 വര്‍ഷം തടവിനും 1,45,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ 13 മാസം അധിക തടവ് അനുഭവിക്കണം. ഏഴ് വയസുകാരിയെ പല ദിവസങ്ങളില്‍ പലതവണകളായി പ്രതിയുടെ വീട്ടില്‍ വെച്ചും ജലനിധി പമ്പു ഹൗസിലും ഫോറസ്റ്റിനടുത്തു വെച്ചും ലൈംഗീക ചൂഷണത്തിനിരയാക്കിയെന്നാണ് കേസ്. വിവരം പുറത്തു പറഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മറ്റൊരു കേസില്‍14കാരനെ സ്‌കൂട്ടറില്‍ കടത്തികൊണ്ടുപോയി ഫോറസ്റ്റിനകത്ത് വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ സുധീഷിനെ 19 വര്‍ഷം തടവും 45000 രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ആറിനായിരുന്നു കേ സിനാസ്പദമായ സംഭവം നടന്നത്. ഫുട്‌ബോള്‍ കളികഴിഞ് വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. സംഭവം പുറത്തു പറഞ്ഞാല്‍ തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 2019 ല്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ സുധീഷിനെ 96 വര്‍ഷം തടവും 2,15000 രൂപ പിഴയടക്കാനും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും 9 മാസവും അധിക തടവും അനുഭവിക്കണം. നാലാം ക്ലാസുകാരനെ കൂട്ടിയുടെ വീട്ടില്‍ വെച്ചും പ്രതിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്.

ഹൊസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.ഗംഗാധരനാണ് മൂന്നു കേസുകളിലും പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. മൂന്നു കേസുകളും ചാര്‍ജ് ചെയ്തത് അന്ന് വെള്ളരിക്കുണ്ട് എസ്.ഐ ആയിരുന്ന എം.പി. വിജയകുമാറും കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്‌പെക്ടറായിരുന്ന രഞ്ജിത്ത് രവീന്ദ്രനുമാണ്. മൂന്നു കേസുകളിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!