റോഡരികില്‍ നിന്നും ലഭിച്ച കാല്‍ ലക്ഷം തിരികെ നല്‍കിയ വിജിലയുടെ സത്യസന്ധതയ്ക്ക് കൈയ്യടി

നീലേശ്വരം: റോഡരികില്‍ നിന്ന് കളഞ്ഞുകിട്ടിയ 25,000 രൂപ യഥാര്‍ഥ ഉടമസ്ഥന് തിരികെ നല്‍കി കരിന്തളം കോയിത്തട്ടയിലെ വിജില ഏവര്‍ക്കും മാതൃകയായി. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പണം കൈവശം വെക്കാതെ, പോലീസിന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി തുക കൈമാറുകയായിരുന്നു.ഇന്ന് രാവിലെ നീലേശ്വരം പോസ്റ്റ് ഓഫീസിന് സമീപത്തു നിന്നാണ് വിജിലയ്ക്ക് റോഡരികില്‍ നിന്നും 25000 രൂപ കളഞ്ഞു കിട്ടുന്നത്. തുടര്‍ന്ന് പണം നീലേശ്വരം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.അന്വേഷണത്തില്‍ പണത്തിന്റെ ഉടമ കണിച്ചിറ യിലെ അമ്പാടിയുടെ മകന്‍ ഓട്ടോ ഡ്രൈവര്‍ ഉണ്ണികൃഷ്ണനാണെന്ന് തിരിച്ചറിയുകയും പോലീസ് സ്റ്റേഷനില്‍ വച്ച് സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ അജിത,കെ വി രതീശന്‍ ,പി ആര്‍ ഒ പ്രകാശന്‍ കെ വി എന്നിവരുടെ സാന്നിധ്യത്തില്‍ പണം വിജില ഉണ്ണിക്കൃഷ്ണന് കൈമാറി. യുവതിയുടെ സത്യസന്ധതയെ നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും അഭിനന്ദിച്ചു. നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചതില്‍ ഉടമ ഉണ്ണികൃഷ്ണന്‍ യുവതിക്ക് നന്ദി രേഖപ്പെടുത്തി. യുവതിയുടെ ഈ മാതൃകാപരമായ പ്രവര്‍ത്തി സമൂഹത്തിന് നല്ല സന്ദേശമാണെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.കോയിത്തട്ടയിലെ ജയന്റെ ഭാര്യയാണ് വിജില.

 

error: Content is protected !!