വേദികയുടെ വാര്‍ത്താവായന കേരള ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടി

കാഞ്ഞങ്ങാട് : ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ വേദിക എം ജിയുടെ വാര്‍ത്തകള്‍ വായിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ബുക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം ലഭിച്ചു. ആലുവ അങ്കമാലിയില്‍ വെച്ച് നടന്ന പരിപാടിയില്‍ അധികൃതര്‍ വേദികയ്ക്ക് അംഗീകാരപത്രവും മെഡലുകളും കൈമാറി.

മേലാങ്കോട്ട് ഏ സി. കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.
സ്‌കൂളിലെ പഠന കാലത്ത് 2021 ജൂണ്‍ 19ന്റെ വായനാദിനത്തിലാണ് ക്ലാസുകളിലും സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലുമായി വേദിക വാര്‍ത്തകള്‍ ശ്രോതാക്കളുമായി പങ്കുവയ്ക്കാന്‍ തുടങ്ങിയത്.രാവിലെ വീട്ടി
ലെത്തുന്ന വിവിധ മലയാള പത്രങ്ങളില്‍ നിന്നും പ്രധാന സംഭവങ്ങള്‍ ശേഖരിക്കുകയും അവ വായിച്ച് റെക്കോര്‍ഡ് ചെയ്ത ശേഷം നാട്ടിലും മറുനാട്ടിലുമുള്ള വിവിധ വാട്‌സ് ആപ് ഗ്രൂപ്പുകളി
ലേക്ക് അയച്ചു കൊടു
ക്കുകയുമാണ് ചെയ്യുന്നത്. പത്രവാര്‍ത്തകള്‍ക്ക് മുമ്പ് ഓരോ ദിവസത്തിന്റെയും
പ്രാധാന്യവും വ്യക്തമാക്കുന്ന ദേശീയ- അന്തര്‍
ദേശിയ ദിനാചരണങ്ങള്‍ സാഹിത്യം, കല കായികം , സാംസ്‌കാരികം,രാഷ്ട്രീയം തുടങ്ങിയ വിവിധമേഖലകളിലെ പ്രമുഖരുടെ ജന്മദിനങ്ങളും ചരമദിനങ്ങളും വാര്‍ത്തയുടെ തുടക്കത്തില്‍ ഉള്‍പ്പെടുത്തുന്നു.ആറാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് വാര്‍ത്ത വായിച്ച് റെക്കോര്‍ഡ് ചെയ്യാനുള്ള പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.പത്രങ്ങള്‍ക്ക് അവധിയുള്ള ദിവസങ്ങളില്‍ ടെലിവിഷന്‍, ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ശേഖരിച്ചാണ് വായന നടത്തുന്നത്.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും വേദികയുടെ വായന തടസ്സപ്പെട്ടിട്ടില്ല. ഇന്ന് ആഗസ്റ്റ് 8ന് തുടര്‍ച്ചയായി 1875ാം ദിവസത്തിലാണ് വായന എത്തി നില്‍ക്കുന്നത്. വേദികയുടെ വാര്‍ത്തകള്‍ക്ക് നാട്ടില്‍ മാത്രമല്ല, ഗള്‍ഫ് നാടുകളിലെ മലയാളി വാട്സ്ആപ് ഗ്രൂപ്പുകളിലും നിരവധി ശ്രോതാക്കളുണ്ട്.മുന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, വേദികയുടെ വാര്‍ത്താവായനയെക്കുറിച്ചറിഞ്ഞ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ വാര്‍ത്ത വായിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു.
ഇന്‍സ്പയേര്‍ഡ് ഇന്ത്യ ഫൗണ്ടേഷന്റെ യൂത്ത് ഐകണ്‍ അവാര്‍ഡുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഇതിനകം വേദികയെ തേടിയെത്തിയിട്ടുണ്ട്.
ആറാം ക്ലാസ്സിലെ തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസം പാഠപുസ്തത്തിലെ ‘മാധ്യമങ്ങളും വിനോദവും’എന്ന അദ്ധ്യായത്തില്‍ റേഡിയോ പ്രോഗ്രാം അവതരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദാഹരണമായിട്ടാണ് വേദികയുടെ വാര്‍ത്ത അവതരണത്തെക്കുറിച്ചുളള പത്രവാര്‍ത്തകളും ചേര്‍ത്തിട്ടുള്ളത്. ദുര്‍ഗ്ഗ സ്‌കൂളിലെ ക്രാഫ്റ്റ് ടീച്ചര്‍ ടി പി സപ്നയാണ് വേദിക വാര്‍ത്തകള്‍ പങ്കുവെയ്ക്കുന്ന കാര്യം പാഠപുസ്തകസമിതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. പ്രൈമറി സ്‌കൂളില്‍ ക്ലാസ്സ് ടീച്ചറായിരുന്ന ശൈലജയാണ് വാര്‍ത്ത വായിച്ചു പങ്കുവെയ്ക്കാന്‍ കുട്ടികളോട് നിര്‍ദ്ദേശിച്ചത്.പ്രഥമദ്ധ്യാപകനായാരുന്ന ഡോ:കൊടക്കാട് നാരായണന്‍, മുന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി വി ജയരാജ് തുടങ്ങിയവരുടെ നിരന്തര പ്രോത്സാഹനമാണ് ആറുവര്‍ഷമായി വാര്‍ത്ത വായന തുടര്‍ന്നു കൊണ്ടുപോകുന്നതിന് തനിക്ക് പ്രചോദനമായതെന്ന് വേദിക പറയുന്നു.
അങ്കമാലിയില്‍ വെച്ച് നടന്ന കെ ബി ആര്‍ ഹോള്‍ഡേഴ്‌സ് മീറ്റിന്റെ പതിനാറാമത് സീസണില്‍ വെച്ച് അവാര്‍ഡ് വിതരണം നടത്തി. കെബിആര്‍ ചെയര്‍മാന്‍ പ്രദീപ് പൈമ അധ്യക്ഷനായിരുന്നു.
തുടന്ന് നടന്ന മാജിക് ഇന്‍സ്‌പെയര്‍ കലാപാടിയില്‍ സിനിമാ – സീരിയല്‍ താരം മായാ വിശ്വനാഥ് മുഖ്യാതിഥിയായിരുന്നു. ഗായകരായ രാധിക അശോക്, മുരളി അപ്പാടത്ത് തുടങ്ങിയവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

error: Content is protected !!