20 വര്‍ഷത്തെ ജയില്‍വാസത്തിന് അവസാനം; ബലിപെരുന്നാള്‍ ദിനത്തില്‍ അബ്ദുള്‍ റഹീം ജന്മനാട്ടിലെത്തി

കോഴിക്കോട്: 20 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീം ബലിപെരുന്നാള്‍ ദിനത്തില്‍ ജന്മനാട്ടിലെത്തി.പുലര്‍ച്ചെ റിയാദില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. നിറകണ്ണുകളോടെ വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിയ റഹീമിനെ കാത്ത് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും ബോബി ചെമ്മണ്ണൂരും ചേര്‍ന്നാണ് റഹീമിനെ സ്വീകരിച്ചത്. ഇക്കഴിഞ്ഞ 19നാണ് റഹീമിന്റെ 20 വര്‍ഷത്തെ ശിക്ഷാ കാലയളവ് പൂര്‍ത്തിയായത്.2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസില്‍ അബ്ദുള്‍ റഹീം അറസ്റ്റിലാകുന്നത്.സ്‌പോണ്‍സറുടെ ഭിന്നശേഷിക്കാരനായ മകന്‍ മരിക്കാനിടയായ സംഭവത്തിലാണ് അബ്ദുള്‍ റഹീം ജയിലിലായത്. മനഃപൂര്‍വമല്ലാത്ത പിഴയാലാണ് മരണമെന്ന് വ്യക്തമായെങ്കിലും 2012ല്‍ അബ്ദുല്‍ റഹീമിനെ സൗദി കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് ഒന്നരക്കോടി സൗദി റിയാല്‍ (34 കോടിയിലേറെ രൂപ) ദയാധനം നല്‍കിയതിനെ തുടര്‍ന്ന് കോടതി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ ഒഴിവാക്കുകയായിരുന്നു.
മറ്റ് വകുപ്പുകളില്‍ അബ്ദുള്‍ റഹീമിന് 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. അതാണ് മേയ് 19ന് അവസാനിച്ചത്‌

error: Content is protected !!