വീണാ വിജയന് സമന്‍സ്; 242 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു, കടുത്ത നടപടികള്‍ക്കൊരുങ്ങി ഇ ഡി

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിസ് കേസില്‍ ഇന്നലെ 12 ഇടങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടററേറ്റ് (ഇ ഡി) കടുത്ത നടപടികളിലേക്ക് കടക്കുന്നതായി വിവരം.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയക്കാന്‍ ഇ ഡി തീരുമാനിച്ചു.

വീണയില്‍ നിന്ന് പിടിച്ചെടുത്ത ബാങ്ക് രേഖകളും വിശദമായി ഏജന്‍സി പരിശോധിക്കും.
അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 242 ബാങ്ക് അക്കൗണ്ടുകള്‍ ഇ ഡി മരവിപ്പിച്ചിട്ടുണ്ട്.
ഇവയിലെല്ലാം കൂടി ആകെ 18.36 കോടി രൂപയാണുള്ളത്.വിവിധ ഇടങ്ങളില്‍ നിന്ന് പിടിച്ചെടുത്ത ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകളും മറ്റ് ബാങ്ക് രേഖകളും പരിശോധിച്ച ശേഷം പണത്തിന്റെ ഉറവിടവും അതിന്റെ വിനിയോഗവും കണ്ടെത്തും. നല്‍കാത്ത സേവനങ്ങള്‍ക്കായി ലഭിച്ച പണം ഏത് തരത്തിലാണ് ഉപയോഗിച്ച് വീണ നിക്ഷേപങ്ങളോ മറ്റ് ആസ്തികളോ വാങ്ങിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കും.
റെയ്ഡില്‍ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് വീണ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ട്.
അതിനാല്‍ വരും ദിവസങ്ങളില്‍ വീണയ്ക്ക് നോട്ടീസ് നല്‍കി കൊച്ചിയിലെ ഇ ഡി ആസ്ഥാനത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചെന്നും വിവരമുണ്ട്. 130 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഈ പണം എക്‌സാലോജിക്കിന് പുറമേ ഏതൊക്കെ കമ്പനികളിലേക്ക് പോയിട്ടുണ്ടെന്നും അതില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്നും ഇ ഡി പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും.

error: Content is protected !!