വയനാട് തുരങ്കപാത നിര്‍മാണസ്ഥലത്തിന് സമീപം മണ്ണിടിച്ചില്‍; നിരവധിപേര്‍ കുടുങ്ങിയതായി സംശയം

മേപ്പാടി: വയനാട് മേപ്പാടിയില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍. വയനാട് തുരങ്കപാത നിര്‍മാണ മേഖലയിലെ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് സംശയിക്കുന്നത്. ആറുപേര്‍ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ട്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപുര്‍, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്. പാലത്തിനടുത്തുള്ള കുന്ന് വലിയ തോതില്‍ ഇടിഞ്ഞ് റോഡിലേക്കും അടുത്തുള്ള പുഴയിലേക്കും ഇറങ്ങിയിരിക്കുന്ന അവസ്ഥയാണ്. വാഹനങ്ങളും മണ്ണിനടിയിലുള്ളതായി സംശയിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിനടുത്ത് നിര്‍മാണം നടന്നിരുന്ന സ്ഥലത്ത് പണിയെടുത്തിരുന്ന ഒരു തൊഴിലാളിയെ മണ്ണിനടിയില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. വയനാട്ടില്‍ ഇന്നലെ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരുന്നത്.

ആര്‍ആര്‍ടി സംഘത്തോട് പ്രദേശത്തേക്ക് നീങ്ങാന്‍ മന്ത്രി ടി. സിദ്ദിഖ് നിര്‍ദേശം നല്‍കിയിട്ടുള്ളതായും വിവരം. വലിയ ആശങ്ക ഉണ്ടാക്കുന്ന രീതിയിലുള്ള മണ്ണിടിച്ചിലാണ് നടന്നിരിക്കുന്നത്. കൂടുതല്‍ തൊഴിലാളികള്‍ മണ്ണിനടിയില്‍ പെട്ടുപോയിട്ടുണ്ട് എന്നാണ് സംശയം. കുന്നിന്റെ മുകളില്‍ നിന്നുള്ള ചെളിവെള്ളം ഗതിതിരിച്ച് വിടുന്നതിനായി മൂന്ന് ഹിറ്റാച്ചിയും പത്തോളം തൊഴിലാളികളും അവിടെ ഉണ്ടായിരുന്നതായി പ്രദേശവാസി പറയുന്നു.

‘നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറ്റിയിട്ട മണ്ണ് ഒഴുകിയിറങ്ങി എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നു എന്നാണ് പ്രതീക്ഷിച്ചത്. വാര്‍ഡ് മെമ്പര്‍ ജിതിന്‍ പറഞ്ഞതനുസരിച്ച് അതിനെ നേരിടാനുള
മുന്‍കരുതലുകള്‍ കൈക്കൊണ്ടിരുന്നു. എന്നാല്‍ കുന്നിടിഞ്ഞിറങ്ങും എന്ന് പ്രതീക്ഷിച്ചിരുന്നില്ല.’ പ്രദേശവാസി പറയുന്നു.

അവിടെയുള്ള പ്രദേശങ്ങളെയാകെ ബന്ധിപ്പിക്കുന്ന പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. പാലം അപകടാവസ്ഥയിലാണ്. പാലത്തിനപ്പുറമുള്ള മേപ്പാടി, വെള്ളാറമല സ്‌കൂളുകളിലെ കുട്ടികള്‍ മേപ്പാടി ടൗണിലാണ് പഠിക്കുന്നത്. അവരുടെ രക്ഷിതാക്കള്‍ മറുവശത്താണ്. അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ കഴിയാത്ത അവസ്ഥയില്‍
സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും അടക്കം ആശങ്കയിലാണ്.

error: Content is protected !!