മഞ്ചേശ്വരത്ത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടു യുവാക്കള്‍ ഗുഡ്‌സ് ട്രെയിന്‍ തട്ടി മരിച്ചു

മഞ്ചേശ്വരം: മണിക്കൂറുകള്‍ക്കിടയില്‍ മഞ്ചേശ്വരത്ത് രണ്ടു യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍, കോട്ടക്കുന്ന് സ്വദേശിയും മഞ്ചേശ്വരം, ഹൊസബെട്ടു, പൂര്‍ത്തി നഗറില്‍ താമസക്കാരനുമായ ഉമേശന്‍ (40), മഞ്ചേശ്വരം, കീര്‍ത്തേശ്വരത്തെ മനീഷ് (18) എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനാണ് ഉമേശന്‍. ചൊവ്വാഴ്ച വൈകിട്ട് പണികഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങുന്നതിനിടയില്‍ മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനു സമീപത്തു വച്ച് മംഗ്‌ളൂരു ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നു സംശയിക്കുന്നു.
കീര്‍ത്തേശ്വരത്തെ ദാമോദരന്‍ ലീലാവതി ദമ്പതികളുടെ ഏകമകനായ മനീഷ് (18) ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ്. ജോലി കഴിഞ്ഞ് രാത്രി ഒന്‍പതര മണിയോടെ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ മഞ്ചേശ്വരം റെയില്‍വെ സ്‌റ്റേഷനു സമീപത്തു വച്ച് കണ്ണൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിന്‍ തട്ടിയാണ് അപകടം ഉണ്ടായത്. പരേതരായ കോമാറു ലക്ഷ്മി ദമ്പതികളുടെ മകനാണ് ഉമേശന്‍. ഭാര്യ:താര. സഹോദരങ്ങള്‍: ശശിധര, അനില്‍ കുമാര്‍, ഇന്ദിര, ഗീത, ജയശ്രീ, സുജാത.

 

error: Content is protected !!