ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും വിശുദ്ധ സ്മരണ: ബലി പെരുന്നാള്‍

എഴുത്ത്: അഷ്‌റഫ് സുഹ്‌രി പരപ്പ
(എസ്.വൈ.എസ്. ദഅവ സെക്രട്ടറി കാഞ്ഞങ്ങാട് സോണ്‍)

ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികള്‍ അതീവ ഭക്തിപൂര്‍വ്വവും ആഹ്ലാദത്തോടെയും ആഘോഷിക്കുന്ന പുണ്യദിനമാണ് ഈദുല്‍ അള്ഹ അഥവാ ബലി പെരുന്നാള്‍. ഹിജ്‌റ വര്‍ഷത്തിലെ അവസാന മാസമായ ദുല്‍ഹിജ്ജ പത്തിനാണ് ഈ പെരുന്നാള്‍ ആഘോഷിക്കുന്നത്. കേരളത്തില്‍ ഇത് ‘ബക്രീദ്’ എന്നും അറിയപ്പെടുന്നു. കേവലമൊരു ആഘോഷം എന്നതിനപ്പുറം വലിയൊരു ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലും, മനുഷ്യ മനസ്സുകളില്‍ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്‌നേഹത്തിന്റെയും മൂല്യങ്ങള്‍ നിറയ്ക്കുന്ന ഒരു പുണ്യദിനവുമാണിത്.
ഇബ്രാഹിം നബിയുടെ ത്യാഗസ്മരണ
ബലി പെരുന്നാളിന്റെ ചരിത്രം പ്രവാചകനായ ഇബ്രാഹിം നബി (അ) യോടും കുടുംബത്തോടും ചേര്‍ന്നുനില്‍ക്കുന്നതാണ്. വാര്‍ദ്ധക്യകാലത്ത് തനിക്കുണ്ടായ ഏക മകന്‍ ഇസ്മാഈല്‍ (അ) നെ അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം ബലിനല്‍കാന്‍ ഇബ്രാഹിം നബി തയ്യാറായി. ഇത് അദ്ദേഹത്തിന്റെ അല്ലാഹുവിനോടുള്ള ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും ഏറ്റവും വലിയ പരീക്ഷണമായിരുന്നു.
പിതാവിന്റെ ആഗ്രഹത്തിന് മുന്നില്‍ മകനായ ഇസ്മാഈല്‍ (അ) പൂര്‍ണ്ണമനസ്സോടെ വഴങ്ങി. എന്നാല്‍, മകന്റെ കഴുത്തില്‍ കത്തിവെക്കാന്‍ തുനിഞ്ഞ നിമിഷത്തില്‍, അവരുടെ ത്യാഗസന്നദ്ധതയില്‍ പ്രസാദിച്ച അല്ലാഹു പ്രവാചകനെ തടയുകയും, മകന് പകരം ബലിനല്‍കാന്‍ ഒരു ആടിനെ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു എന്നാണ് ഇസ്‌ലാമിക ചരിത്രം. ഈ മഹത്തായ സമര്‍പ്പണത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഓരോ ബലി പെരുന്നാളും.
ഹജ്ജ് കര്‍മ്മവും പെരുന്നാളും
ബലി പെരുന്നാള്‍ ദിനങ്ങളിലാണ് മക്കയിലെ വിശുദ്ധമായ ഹജ്ജ് കര്‍മ്മം നടക്കുന്നത്. ഇസ്‌ലാമിന്റെ അഞ്ച് നിര്‍ബന്ധ കടമകളില്‍ അവസാനത്തേതാണ് ഹജ്ജ്. ശാരീരികമായും സാമ്പത്തികമായും ശേഷിയുള്ളവര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാണ്.
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് മനുഷ്യര്‍ വര്‍ണ്ണവര്‍ഗ്ഗദേശ വ്യത്യാസങ്ങള്‍ മറന്ന് ഒരേ വസ്ത്രം ധരിച്ച് ഒരേ ലക്ഷ്യത്തോടെ മക്കയില്‍ ഒത്തുചേരുന്നു. ഇത് മാനവ സൗഹാര്‍ദ്ദത്തിന്റെ വലിയൊരു വിളംബരമാണ്. ഹജ്ജ് കര്‍മ്മത്തിന്റെ സമാപ്തി കുറിച്ചുകൊണ്ടാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.
ആഘോഷ രീതികളും ആചാരങ്ങളും
പെരുന്നാള്‍ ദിനം അതിരാവിലെ തന്നെ വിശ്വാസികള്‍ ഉണരുന്നു. ശരീരശുദ്ധി വരുത്തി, പുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് സുഗന്ധം പൂശി അവര്‍ പെരുന്നാള്‍ നമസ്‌കാരത്തിനായി പള്ളികളില്‍ ഒത്തുകൂടുന്നു.
അറഫ ദിനം മുതല്‍ക്കേ പള്ളികളിലും വീടുകളിലും മുഴങ്ങിക്കേള്‍ക്കുന്ന ‘തക്ബീര്‍’ ധ്വനികള്‍ അന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കുന്നു. അല്ലാഹുവിന്റെമഹത്വത്തെ വാഴ്ത്തുന്ന വരികളാണിവ
പെരുന്നാള്‍ നമസ്‌കാരം: സ്ത്രീകള്‍വീടുകളിലും പുരുഷന്മാരും കുട്ടികളും ഉള്‍പ്പെടെയുള്ള വലിയൊരു ജനസമൂഹം പള്ളികളില്‍ഒരുമിച്ച് നിന്ന് പ്രാര്‍ത്ഥിക്കുന്നു. നമസ്‌കാരത്തിന് ശേഷമുള്ള ഖുതുബ മനുഷ്യരെ നന്മയിലേക്കും പരസ്പര സ്‌നേഹത്തിലേക്കും നയിക്കുന്ന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.
നമസ്‌കാരത്തിന് ശേഷം പരസ്പരം കെട്ടിപ്പിടിച്ചും കൈകൊടുത്തും അവര്‍ പെരുന്നാള്‍ ആശംസകള്‍ കൈമാറുന്നു.
ഉളുഹിയ്യത്ത്
ബലി പെരുന്നാളിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് മൃഗബലി അഥവാ ‘ഉളുഹിയ്യത്ത്’. സാമ്പത്തിക ശേഷിയുള്ള ഓരോ വിശ്വാസിയും ഒരു മൃഗത്തെ (ആട്, മാട്, ഒട്ടകം) അല്ലാഹുവിന്റെ നാമത്തില്‍ ബലിനല്‍കുന്നു.
ഈ ദിവസം ഒരു വീടും പട്ടിണി കിടക്കരുത് എന്ന സാമൂഹിക നീതിയും ഇതിന് പിന്നിലുണ്ട്.
സമകാലിക പ്രസക്തിയും സാമൂഹിക സന്ദേശവും
ഇന്നത്തെ സ്വാര്‍ത്ഥത നിറഞ്ഞ ലോകത്ത് ബലി പെരുന്നാളിനുണ്ട്. സ്വന്തം സുഖസൗകര്യങ്ങള്‍ മാത്രമല്ല, ചുറ്റുമുള്ളവരുടെ വിശപ്പും വേദനയും കൂടി കാണാന്‍ ഈ ആഘോഷം മനുഷ്യനെ പഠിപ്പിക്കുന്നു.
ബലി പെരുന്നാള്‍ കേവലം നല്ല വസ്ത്രം ധരിക്കുന്നതിലോ രുചികരമായ ഭക്ഷണം കഴിക്കുന്നതിലോ ഒതുങ്ങുന്നില്ല. അത് മനുഷ്യ മനസ്സുകളെ ശുദ്ധീകരിക്കാനുള്ള അവസരമാണ്. അഹങ്കാരവും അസൂയയും സ്വാര്‍ത്ഥതയും ബലിനല്‍കി പകരം സ്‌നേഹവും കാരുണ്യവും വിനയവും മനസ്സില്‍ നിറയ്ക്കാന്‍ ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ലോകത്ത് സമാധാനവും സാഹോദര്യവും പുലരാന്‍ ഇത്തരം ആഘോഷങ്ങള്‍ കൂടുതല്‍ കരുത്തുപകരട്ടെ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍

 

error: Content is protected !!