കാസര്‍കോടിന്റെ റെയില്‍വേ യാത്ര ക്ലേശത്തിന് പരിഹാരം: ജില്ലാ ഭരണകൂടത്തിന്റെ റെയില്‍വേ മാസ്റ്റര്‍ പ്ലാന്‍;  18 ട്രെയിനുകള്‍ നീട്ടണം; സൂപ്പര്‍ഫാസ്റ്റുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

കാസര്‍കോട്: വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന ദീര്‍ഘകാലത്തെ റെയില്‍വേ യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി അടിയന്തര ഇടപെടലുമായി ജില്ലാ ഭരണ സംവിധാനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് റയില്‍വേ അധികൃതര്‍ക്ക് കത്ത് അയച്ചു. കണ്ണൂര്‍, മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന പ്രധാന ട്രെയിനുകള്‍ കാസര്‍കോട്ടേക്ക് നീട്ടണമെന്നും, നിര്‍ത്തലാക്കിയ പാസഞ്ചര്‍ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് കളക്ടര്‍ റെയില്‍വേയ്ക്ക് കത്തയച്ചത്. പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (ഡി ആര്‍ എം) മധുകര്‍ റാവത്തര്‍ക്ക് അയച്ച ഔദ്യോഗിക കത്തിലാണ് കാസര്‍കോട് ജില്ല നിലവില്‍ നേരിടുന്ന കടുത്ത യാത്രാ ക്ലേശങ്ങളെക്കുറിച്ച് ജില്ലാ കളക്ടര്‍ വിശദമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേരളത്തിന്റെ വടക്കേയറ്റത്തെ അതിര്‍ത്തി ജില്ലയും കര്‍ണാടകവുമായി ബന്ധിപ്പിക്കുന്ന പ്രധാന പ്രവേശന കവാടവുമായ കാസര്‍കോടിനെ, ട്രെയിനുകളുടെ സര്‍വീസ് ക്രമീകരണത്തിലെ പോരായ്മകള്‍ സാരമായി ബാധിക്കുന്നുണ്ടെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

പ്രധാന പ്രശ്‌നങ്ങളും യാത്രാക്ലേശങ്ങളും
തെക്കന്‍ കേരളത്തില്‍ നിന്ന് പുറപ്പെടുന്ന നിരവധി ട്രെയിനുകള്‍ കണ്ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കുന്നു. അതുപോലെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നുള്ള സര്‍വീസുകള്‍ മംഗലാപുരത്തും നിര്‍ത്തുന്നു. ഇതുമൂലം കാസര്‍കോട്ടേക്ക് വരേണ്ട പ്രവാസികള്‍, വിദ്യാര്‍ത്ഥികള്‍, രോഗികള്‍, തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയും മണിക്കൂറുകളോളം ട്രയിന്‍ ഇല്ലാത്തതിനാല്‍ ഇന്റര്‍മീഡിയറ്റ് സ്റ്റേഷനുകളില്‍ കാത്തുനില്‍ക്കേണ്ടി വരുന്നു.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രധാന ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ ഇല്ലാത്തതും, മുന്‍പുണ്ടായിരുന്ന ചില പാസഞ്ചര്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയതും ജനങ്ങളുടെ ദൈനംദിന യാത്രകളെയും പ്രാദേശിക വികസനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

 

മേയ് 16ന് കളക്ടറുടെ ചേമ്പറില്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പാലക്കാട് ഡിവിഷണല്‍ മാനേജര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്:

*സര്‍വീസുകള്‍ നീട്ടല്‍:* കണ്ണൂരിലും മംഗലാപുരത്തും സര്‍വീസ് അവസാനിപ്പിക്കുന്ന പ്രധാന ട്രെയിനുകള്‍ കാസര്‍കോട്ടേക്ക് നീട്ടുക, നിലവില്‍ സ്റ്റോപ്പില്ലാത്ത പ്രധാന ട്രെയിനുകള്‍ക്ക് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കുക.
തുല്യമായ സര്‍വീസ് പുനഃക്രമീകരണം (Rationalization): കാസര്‍കോട് സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം/ഓപ്പറേഷണല്‍ പരിമിതികള്‍ പരിഹരിക്കാന്‍ പ്രായോഗിക നിര്‍ദ്ദേശവും കളക്ടര്‍ മുന്നോട്ട് വെച്ചു. കണ്ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന ട്രെയിനുകള്‍ മംഗലാപുരത്തേക്കും, മംഗലാപുരത്ത് അവസാനിക്കുന്നവ കണ്ണൂരിലേക്കും നീട്ടുക. ഈ ട്രെയിനുകള്‍ കാസര്‍കോട് വഴി കടന്നുപോകുന്നതിനാല്‍, യാത്രക്കാരുടെ ദുരിതം വലിയൊരു പരിധി വരെ ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഒപ്പം റെയില്‍വേയ്ക്ക് കൂടുതല്‍ വരുമാനവും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവും ഉണ്ടാകും.
ബൈന്ദൂര്‍കാസര്‍കോട് പാസഞ്ചര്‍ പുനരാരംഭിക്കല്‍:* മുന്‍പ് സര്‍വീസ് നടത്തിയിരുന്ന *ബൈന്ദൂര്‍കാസര്‍കോട് പാസഞ്ചര്‍* പുനരാരംഭിക്കണമെന്ന് കളക്ടര്‍ ശ ആവശ്യപ്പെട്ടു. ഇത് പൂര്‍ണ്ണരൂപത്തില്‍ സാധ്യമല്ലെങ്കില്‍ *കണ്ണൂര്‍/കോഴിക്കോട്മംഗലാപുരം പാസഞ്ചര്‍* ആയി പുനഃക്രമീകരിക്കാം. അതല്ലെങ്കില്‍, ദക്ഷിണേന്ത്യയിലെ രണ്ട് പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് *ഗുരുവായൂര്‍മൂകാംബിക എക്‌സ്പ്രസ്സ്* ആയി ഇതിനെ മാറ്റിയാല്‍ തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇത് വലിയ അനുഗ്രഹമാകും.

ഈ നിര്‍ദ്ദേശങ്ങള്‍ കേവലം യാത്രാസൗകര്യത്തിന് വേണ്ടിയുള്ളത് മാത്രമല്ല, മറിച്ച് കാസര്‍കോട്ടെ ജനങ്ങളുടെ സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാവകാശം ഉറപ്പാക്കാനുള്ളതാണെന്ന് കളക്ടര്‍ വ്യക്തമാക്കി. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും റെയില്‍വേ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും ജില്ലാ ഭരണകൂടം പൂര്‍ണ്ണ സന്നദ്ധമാണെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്.
കാസര്‍കോട് ജില്ലയിലെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളോട് അനുകൂലമായ നിലപാട് ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജില്ലാ ഭരണകൂടത്തിന്റെ റെയില്‍വേ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം
18 ട്രെയിനുകള്‍ നീട്ടണം; സൂപ്പര്‍ഫാസ്റ്റുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ വര്‍ഷങ്ങളായി നേരിടുന്ന രൂക്ഷമായ റെയില്‍വേ യാത്രാക്ലേശങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി സമഗ്ര നിര്‍ദ്ദേശങ്ങളുമായി കാസര്‍കോട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. കണ്ണൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന 18 പ്രധാന ട്രെയിനുകള്‍ കാസര്‍കോട്ടേക്ക് നീട്ടണമെന്നും, കാസര്‍കോട് സ്റ്റേഷനെ അവഗണിച്ച് കടന്നുപോകുന്ന പ്രധാന സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കളക്ടര്‍ റെയില്‍വേ അധികൃതര്‍ക്ക് ഔദ്യോഗിക കത്ത് നല്‍കി.
പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ( ഡി ആര്‍ എം) മധുകര്‍ റാവത്തിന് അയച്ച കത്തിലാണ് കാസര്‍കോട് ജില്ല നേരിടുന്ന ദീര്‍ഘകാല റെയില്‍വേ അവഗണനയും യാത്രാദുരിതങ്ങളും കൃത്യമായ വിവരങ്ങളോടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം, കണക്റ്റിവിറ്റി കുറവ്, രാത്രികാല യാത്രാ ബുദ്ധിമുട്ടുകള്‍, തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കണ്ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന ട്രെയിനുകള്‍ കാസര്‍കോട്ടേക്ക് നീട്ടണം
കണ്ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന നിരവധി ട്രെയിനുകള്‍ കാരണം കാസര്‍കോട് ഭാഗത്തേക്കുള്ള യാത്രക്കാര്‍ മണിക്കൂറുകളോളം സ്റ്റേഷനുകളില്‍ കാത്തുനില്‍ക്കേണ്ട സാഹചര്യമാണുള്ളത്. ഇത് ഒഴിവാക്കുന്നതിനായി താഴെ പറയുന്ന ട്രെയിനുകള്‍ കാസര്‍കോട്ടേക്ക് നീട്ടണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു
16307 ആലപ്പുഴ എക്‌സ്പ്രസ്
12082 തിരുവനന്തപുരം ജനശതാബ്ദി
66324 ഷൊര്‍ണൂര്‍ മെമു
16305 എറണാകുളം എക്‌സ്പ്രസ്
16609 തൃശ്ശൂര്‍ എക്‌സ്പ്രസ്
50017 കോഴിക്കോട് പാസഞ്ചര്‍
16611 പാലക്കാട് എക്‌സ്പ്രസ്
16608 കോയമ്പത്തൂര്‍ എക്‌സ്പ്രസ്
ഈ സര്‍വീസുകള്‍ നീട്ടുന്നതിലൂടെ പുലര്‍ച്ചെയോ രാത്രിയോ കണ്ണൂരില്‍ കുടുങ്ങുന്ന യാത്രക്കാര്‍ക്ക് ആശ്വാസമാകുമെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. കൊച്ചിയിലെ ആശുപത്രികളില്‍ ചികിത്സയ്ക്കായി പോകുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യാപാരികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതിലൂടെ വലിയ പ്രയോജനം ലഭിക്കുമെന്നും കത്തില്‍ പറയുന്നു.
മംഗലാപുരത്ത് അവസാനിക്കുന്ന ട്രെയിനുകള്‍ കാസര്‍കോട്ടേക്ക് നീട്ടണം
മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന പ്രധാന ട്രെയിനുകള്‍ കാസര്‍കോട്/കണ്ണൂര്‍ ഭാഗത്തേക്ക് നീട്ടിയാല്‍ ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് നേരിട്ട് ഗുണം ലഭിക്കുമെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തുന്നു.
നീട്ടണമെന്ന് ആവശ്യപ്പെട്ട ട്രെയിനുകള്‍:
12619 ലോകമാന്യ തിലക് (മുംബൈ) സൂപ്പര്‍ഫാസ്റ്റ്
12133 സി എസ് എം ടി സൂപ്പര്‍ഫാസ്റ്റ്
56626, 56630 കുക്കെ സുബ്രഹ്മണ്യ റോഡ് പാസഞ്ചര്‍
17377 വിജയപുര മെയില്‍ എക്‌സ്പ്രസ്
10107 മഡ്ഗാവ് മെയില്‍ എക്‌സ്പ്രസ്
56615 മഡ്ഗാവ് പാസഞ്ചര്‍
20645 മഡ്ഗാവ് – മംഗലാപുരം വന്ദേ ഭാരത് എക്‌സ്പ്രസ്
16539/16575 യശ്വന്ത്പൂര്‍ മെയില്‍ എക്‌സ്പ്രസ്
09057/09424 സൂറത്ത്/അഹമ്മദാബാദ് സൂപ്പര്‍ഫാസ്റ്റ്
മുംബൈ, ബെംഗളൂരു, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന കാസര്‍കോട്ടെ പ്രവാസികള്‍ക്കും ഐ.ടി. മേഖലയിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ സര്‍വീസുകള്‍ ഏറെ സഹായകരമാകുമെന്ന് കളക്ടര്‍ വ്യക്തമാക്കി.
കാസര്‍കോട് സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണം
കാസര്‍കോട് വഴി കടന്നുപോകുന്നുണ്ടെങ്കിലും നിലവില്‍ സ്റ്റോപ്പ് അനുവദിക്കാത്ത മൂന്ന് പ്രധാന സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ക്ക് അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു
സ്റ്റോപ്പ് ആവശ്യപ്പെട്ട ട്രെയിനുകള്‍:
22653 തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ്
22655 എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ഫാസ്റ്റ്
22476 കോയമ്പത്തൂര്‍ ജംഗ്ഷന്‍ സൂപ്പര്‍ഫാസ്റ്റ്
തൊട്ടടുത്ത സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിട്ടും കാസര്‍കോട് സ്റ്റേഷനെ അവഗണിക്കരുതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നിര്‍ത്തലാക്കിയ പാസഞ്ചര്‍ സര്‍വീസുകള്‍ പുനരാരംഭിക്കണം
കോവിഡിന് ശേഷം നിര്‍ത്തലാക്കിയ മംഗലാപുരം–കണ്ണൂര്‍ മെയിന്‍ പാസഞ്ചര്‍ സര്‍വീസും ബൈന്ദൂര്‍–കാസര്‍കോട് പാസഞ്ചര്‍ സര്‍വീസും പുനരാരംഭിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. കുറഞ്ഞ ചെലവില്‍ ജോലി, പഠനം, ചികിത്സ എന്നിവയ്ക്കായി യാത്ര ചെയ്യുന്ന സാധാരണക്കാരുടെ പ്രധാന ആശ്രയമായിരുന്നു ഈ ട്രെയിനുകളെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി.
റെയില്‍വേയ്ക്കും വരുമാന നേട്ടം
ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ യാത്രക്കാരുടെ ദുരിതം കുറയുന്നതിനൊപ്പം ട്രെയിനുകളിലെ സീറ്റ് ഒക്യുപന്‍സി വര്‍ധിക്കുകയും ഇന്ത്യന്‍ റെയില്‍വേയ്ക്ക് വലിയ വരുമാന വര്‍ധനവ് ലഭിക്കുമെന്നും ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു.
പ്ലാറ്റ്‌ഫോം പരിമിതികളോ മറ്റ് സാങ്കേതിക തടസ്സങ്ങളോ ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും പരിഹാര നടപടികള്‍ക്കും ജില്ലാ ഭരണകൂടം പൂര്‍ണ സഹകരണം നല്‍കാന്‍ തയ്യാറാണെന്നും കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

 

error: Content is protected !!