എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു;  മാണിക്കോത്തെ ആക്കോടന്‍ യശോദയാണ് മരിച്ചത്

കാഞ്ഞങ്ങാട്: എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആക്കോടന്‍ യശോദ (62) മരിച്ചത്. കടുത്തപനിയും ചുമയും കണ്ടതിനെ തുടര്‍ന്ന് യശോദയെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് എച്ച് വണ്‍ എന്‍ വണ്‍ ലക്ഷണങ്ങള്‍ കാണിച്ചതോടെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവരുമായി അടുത്ത സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഏഴുപേര്‍ക്ക് പനിയും ചുമയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇവരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. മേഖലയില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ജില്ലയില്‍ അമ്പലത്തറയിലെ 18 കാരന് അമീബിക് മസ്തിഷ്‌കജ്വരവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭര്‍ത്താവ്: മുട്ടത്ത് കരുണാകരന്‍. അമ്മ: ആക്കോടന്‍ കല്യാണി. മക്കള്‍: എ. സുധീഷ് (ടയറെക്‌സ് വീല്‍ അലൈന്‍മെന്റ് പള്ളം, ഉദുമ), എ. സുനിത (യു.എസ്.എ)
മരുമക്കള്‍ : ഭാഷ്മ സുധീഷ്(മഞ്ചേശ്വരം ), പ്രജിത്ത് (യു. എസ്. എ).

 

error: Content is protected !!