പേരാവൂരില്‍ ലഹരിമരുന്നിന് അടിമയായ മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു; മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം ഗീതമ്മയാണ് കൊല്ലപ്പെട്ടത്

പേരാവൂര്‍ :ലഹരിമരുന്നിന് അടിമയായ മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു. താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യയും മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം ഗീതമ്മ (50) യെയാണ് മകന്‍ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊന്നത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കേളകത്തും താന്നിക്കുന്നിലും മൊണാലിസ ബ്യൂട്ടി പാര്‍ലറും ടെയ്‌ലറിങ് ഷോപ്പും നടത്തുകയാണ് ഗീതമ്മ. ബംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റി ലഹരിമരുന്നിന് അടിമയായിരുന്നു. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. അമ്മയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ശേഷം കിടപ്പുമുറിയില്‍വെച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സംഭവ സമയത്ത് തങ്കച്ചന്‍ വീട്ടിലുണ്ടായിരുന്നില്ല. ക്രിസ്റ്റിയെക്കൂടാതെ ഗീതമ്മയ്ക്ക് ഒരു മകള്‍ കൂടിയുണ്ട്. കൃത്യം നടത്തിയശേഷം ഏതാനും നേരം വീട്ടില്‍ തന്നെ തങ്ങിയ പ്രതി പിന്നീട് അയല്‍വാസിയെ വിളിച്ചുവരുത്തി അയാളുടെ സ്‌കൂട്ടറില്‍ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

 

error: Content is protected !!