എരിക്കുളം വലിയപാറയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിലാ ചിത്രങ്ങള്‍ കണ്ടെത്തി

നീലേശ്വരം: ചരിത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന മടിക്കൈ പഞ്ചായത്തിലെ എരിക്കുളം വലിയപാറയിലെ ശിലാ ചിത്രമായ ‘തോരണം’ അന്യേഷിച്ചെത്തിയ ഗവേഷകര്‍ പുല്‍മേടുകള്‍ക്കിടയില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കോറിയിട്ടതെന്ന് കരുതുന്ന പരുന്തിന്റെയും പാമ്പിന്റെയും ചിത്രങ്ങള്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ചരിത്രാധ്യാപകനും ചരിത്ര ഗവേഷകനുമായ ഡോ.നന്ദകുമാര്‍ കോറോത്ത്, പ്രാദേശിക പുരാവസ്തു ഗവേഷകന്‍ സതീശന്‍ കാളിയാനം ബറോഡ സര്‍വ്വകലാശാലയിലെ പുരാവസ്തു വിഭാഗം വിദ്യാര്‍ത്ഥികളായ അനഘ ശിവരാമകൃഷ്ണന്‍, അസ്‌ന ജിജി എന്നിവര്‍ നടത്തിയ നിരീക്ഷണത്തിലാണ് ശിലാ ചിത്രങ്ങള്‍ കണ്ടെത്തിയത്. സമീപത്തായി മനുഷ്യന്റെ മുഖത്തിനോട് സാദൃശ്യമുള്ള അവ്യക്തമായ രൂപവും കൊത്തി വച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ രത്‌നഗിരി മുതല്‍ വയനാട് വരെ ചെങ്കല്‍ പാറകളില്‍ സമാന രീതിയിലാന്ന് പ്രചീന മനുഷ്യര്‍ ശിലാ ചിത്രങ്ങള്‍ വരച്ചു വച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ കൊങ്കണ്‍ തീരത്തിന് സമീപത്തുള്ള ചെങ്കല്‍ പാറകളില്‍ കാണപ്പെടുന്ന ആയിരത്തിലധികം ശിലാ ചിത്രങ്ങള്‍ക്ക് പന്ത്രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എരിക്കുളത്ത് ജീവിച്ചിരുന്ന മനുഷ്യര്‍ വിശ്രമവേളകളില്‍ പുല്‍മേടുകള്‍ നിറഞ്ഞ വിശാലമായ വലിയ പാറയില്‍ ഇരതേടി പറന്നിങ്ങുന്ന പരുന്തിന്റെയും പുല്ലുകള്‍ക്കിടയിലൂടെ ഇഴഞ്ഞു നീങ്ങുന്ന പാമ്പിന്റെയും രൂപങ്ങള്‍ കൊത്തിവച്ചതായിരിക്കാനാണ് സാധ്യത. മരച്ചില്ലയില്‍ പറന്നിറങ്ങുന്ന രീതിയില്‍ ഒരു കാല്‍ പുറത്തേക്ക് നീട്ടിയാണ് പരുന്തിന്റെ ചിത്രം വരച്ചു വച്ചിട്ടുള്ളത്. നീലേശ്വരം ആലിന്‍കീഴിലെ പാമ്പുകൊത്തിപ്പാറയിലെ സര്‍പ്പത്തിന്റെ ശിലാ ചിത്രത്തോട് സാമ്യമുള്ള രൂപമാണ് വലിയ പാറയിലെ സര്‍പ്പത്തിന്റെ ചിത്രത്തിനുള്ളത്.
തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ വലിയ പാറയ്ക്ക് സമീപമുള്ള ഉമ്മിച്ചിയില്‍ പാറപ്പുറത്ത് കാടിപ്പലക എന്ന് നാട്ടുകാര്‍ വിളിക്കുന്ന അടയാളപ്പെടുത്തലുകള്‍ മൃഗങ്ങളുടെ കാല്‍പാടുകള്‍ കൊത്തിവെച്ചതാണെന്ന് മനസ്സിലായി. മൃഗങ്ങളുടെ പത്തിലധികം കാല്‍പ്പാടുകളാണ് പാറയില്‍ കൊത്തി വച്ചിട്ടുള്ളത്. നിരീക്ഷണങ്ങളില്‍ ചീമേനി അരിയിട്ട പാറയിലും മനുഷ്യന്റെയും മൃഗങ്ങളുടേയും ചിത്രങ്ങള്‍ക്ക് പുറമെ മൃഗങ്ങളുടെ അറുപതിലധികം കാല്‍പ്പാടുകള്‍ കണ്ടെത്തി. കാഞ്ഞിരപൊയിലില്‍ നാല്‍പതിലധികം ജോഡി പാദമുദ്രകള്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു.
പുതിയ കണ്ടെത്തലുകളോടെ കാസര്‍കോട് ജില്ലയിന്‍ നിന്ന് മാത്രം കണ്ടെത്തിയ ശിലാ ചിത്രങ്ങള്‍ ഇരുന്നൂറ് കവിഞ്ഞു. ശിലാ ചിത്രങ്ങള്‍ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ വിലപ്പെട്ട ചരിത്ര ശേഷിപ്പുകളാണ് നഷ്ടപ്പെട്ടുപോകുക

 

error: Content is protected !!