കാഞ്ഞങ്ങാട് : പ്രശസ്ത വാദ്യകലാകാരനും കേന്ദ്ര സര്‍ക്കാരിന്റെ വാദ്യ നിപുണ അവാര്‍ഡ് ജേതാവുമായ മഡിയന്‍ രഞ്ജുമാരാരുടെ (42)
മരണം നാടിനെ കണ്ണുനീരിലാഴ്ത്തി. കഴിഞ്ഞ ജനുവരി 17 ന് പുതിയ കോട്ട സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുകളില്‍ ലയണ്‍ ക്ലബ്ബില്‍ നടന്ന ഒരു യോഗം കഴിഞ്ഞ് താഴേക്ക് ഇറങ്ങുന്നതിനിടയില്‍ ഒന്നാം നിലയില്‍ നിന്നും വീണ് പരിക്കേറ്റിരുന്നു. തുടര്‍ന്ന് മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലില്‍ രണ്ട് മാസം ചികിത്സയിലായിരുന്നു.
വാദ്യകലയില്‍ കേരളത്തിനകത്തും പുറത്തു നിന്നുമായി ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് രഞ്ജു മാരാര്‍. ഡല്‍ഹി പൂരത്തോട് അനുബന്ധിച്ച് കേന്ദ്ര സഹ മന്ത്രി മീനാക്ഷി ലേഖി വാദ്യ നിപുണ പുരസ്‌കാരം രഞ്ജു മാരാര്‍ക്ക് സമര്‍പ്പിച്ചിരുന്നു. കൂടാതെ വാദ്യകലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ രഞ്ജു മാരാറെ വാദ്യ കുലപതി മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ മടിയന്‍ കൂലോം ക്ഷേത്രത്തില്‍ നിന്നും സുവര്‍ണ്ണ പത
ക്കം നല്‍കി ആദരിച്ചിരുന്നു. കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് മുന്‍ പ്രസിഡണ്ട് കൂടിയായിരുന്നു.
വിവിധ സന്നദ്ധ സംഘടനകള്‍, കേരളക്ഷേത്ര വാദ്യകല അക്കാദമി, തുടങ്ങിയ ഒട്ടേറെ കൂട്ടായ്മയില്‍ ഭാരവാഹിയുമാണ്. ജീവകാരുണ്യ മേഖലയിലും മറ്റ് കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു രഞ്ജു മാരാര്‍. കാഞ്ഞങ്ങാട് മഹേന്ദ്ര ഫിനാന്‍സ് ജീവനക്കാരന്‍ കൂടിയാണ് .ഹോസ് ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാത്രിയോടെ മടിയനില്‍ എത്തിക്കും. പരേതനായ കുറുവേരി നാരായണ മാരാറുടെയും, മഡിയന്‍ കോമളത്തിന്റെയും മകനാണ്. സഹോദരന്‍ മഡിയന്‍ ബിജുമാരാര്‍.
