വധശ്രമക്കേസില്‍ നിര്‍ണ്ണായക വിധി; അതിര്‍ത്തി തര്‍ക്കം: പിതാവിനും മക്കള്‍ക്കും 6 വര്‍ഷം തടവും പിഴയും

കാസര്‍കോട്: അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസിയെ തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുപയോഗിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ അച്ഛനും രണ്ട് മക്കള്‍ക്കും ആറ് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. പെരിയ നാലേക്ര സ്വദേശികളായ കണ്ണന്‍ (70), മക്കളായ കെ.മനീഷ് (34), കെ.ബിജിത്ത് (32) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് അചിന്ത്യ രാജ് ഉണ്ണി ശിക്ഷിച്ചത്.2020 മാര്‍ച്ച് 6ന് രാവിലെ 8 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിയ നാലേക്രയിലെ പീതാംബരന്‍ നായരുടെ പറമ്പില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍, അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്നുള്ള വിരോധത്താല്‍ ഇദ്ദേഹത്തെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.രണ്ടാം പ്രതി മനീഷ് ശീമക്കൊന്ന വടികൊണ്ട് പീതാംബരന്റെ തലയ്ക്കടിച്ചു.
മൂന്നാം പ്രതി ബിജിത്ത് കത്തികൊണ്ട് തലയ്ക്ക് വെട്ടി മാരകമായി പരിക്കേല്‍പ്പിച്ചു.കൂടാതെ പീതാംബരന്റെ കെ എല്‍ 60 എ 7380 നമ്പര്‍
മോട്ടോര്‍സൈക്കിള്‍
അടിച്ചുതകര്‍ത്ത പ്രതികള്‍ ഏകദേശം 2100 രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തിരുന്നു.
വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് വധശ്രമത്തിനാണ് (ഐ പി സി 307) കഠിനമായ ശിക്ഷ ലഭിച്ചത്.
ഒന്നാം പ്രതി കണ്ണന് 6 വര്‍ഷം വെറും തടവും 50,000 രൂപ പിഴയും.രണ്ടും മൂന്നും പ്രതികളായ മനീഷ്, ബിജിത്ത് എന്നിവര്‍ 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും.
പിഴ അടച്ചില്ലെങ്കില്‍ പ്രതികള്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. .
ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യഘട്ട അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത് അന്നത്തെ ഇന്‍സ്‌പെക്ടര്‍ പി. നാരായണനാണ്. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ എസ്. നിസ്സാം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സതീശന്‍, അഡ്വ.കെ. അമ്പിളി എന്നിവര്‍ ഹാജരായി.
ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികള്‍ പീതാംബരനെതിരെ നല്‍കിയിരുന്ന പ്രത്യാരോപണക്കേസില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി ഇതേ ദിവസം തന്നെ വെറുതെ വിടുകയും ചെയ്തു.

 

error: Content is protected !!