ഇന്ധന നികുതി കുറച്ച് കേന്ദ്ര സര്‍ക്കാര്‍; പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ കുറച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന നികുതി കുറച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതിയാണ് കുറച്ചത്. പെട്രോളിന് ലിറ്ററിന് 13 രൂപയുടെ നികുതിയില്‍ നിന്ന് 3 രൂപയായി കുറച്ചു. ഇതോടെ പെട്രോളിന്റെ നികുതിയില്‍ 10 രൂപയുടെ കുറവുണ്ടാകും. ഡീസലിന് നിലവിലുണ്ടായിരുന്ന ലിറ്ററിന് 10 രൂപയുടെ നികുതി മുഴുവനായും നീക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന വില പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. ക്രൂഡോയിലിന് ബാരലിന് 149 രൂപയാണ് ഇപ്പോഴത്തെ വില. ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കുറയ്ക്കുന്നതോട് കൂടി രാജ്യത്തെ ഇന്ധന വില വര്‍ദ്ധനവ് ക്രമീകരിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കം.
പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ചില സ്വകാര്യ എണ്ണക്കമ്പനികള്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ചിരുന്നു. നയാര എനര്‍ജിയാണ് ഇന്നലെ ഇന്ധന വില വര്‍ധിപ്പിച്ചത്. പെട്രോള്‍ ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്റര്‍ 3 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര എനര്‍ജി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വില വര്‍ദ്ധിപ്പിച്ചത്.

 

error: Content is protected !!