റീ സര്‍വേ ഏജന്റ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍

കാഞ്ഞങ്ങാട് : റീ സര്‍വേയില്‍ കുറവ് വന്ന സ്ഥലം ഉള്‍പ്പെടുത്തി നല്‍കുന്നതിനു കൈക്കൂലി വാങ്ങുന്നതിനിടെ ഏജന്റ് വിജിലന്‍സ് പിടിയില്‍. പെരിയ സ്വദേശിയുടെ സ്ഥലം റീ സര്‍വേയില്‍ 50 സെന്റോളം നഷ്ടമായിരുന്നു. ആയതു ശരിയാക്കാന്‍ അപേക്ഷ തയ്യാറാക്കാന്‍ പോയ സമയത്താണ് താലൂക്ക് ഓഫീസിന് സമീപം അപേക്ഷ പൂരിപ്പിച്ചു നല്‍കി വരുന്ന ഏജന്റ് അപേക്ഷ തയ്യാറാക്കുന്നതിനിടയില്‍ തനിക്ക് 30000/- രൂപ നല്‍കിയാല്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പേപ്പറുകള്‍ ശരിയാക്കി നല്‍കാമെന്ന് അറിയിച്ചത്. പരാതി മാത്രം നല്‍കിയിട്ടു കാര്യമില്ല എന്നും തുക നല്‍കിയാല്‍ മാത്രമേ കാര്യം നടക്കൂ എന്നും താന്‍ ഇതിനു മുന്‍പ് ഇത്തരത്തില്‍ കേസുകള്‍ ശരിയാക്കി കൊടുത്തിരുന്നതായും അറിയിച്ചത്. ആദ്യ ഗഡു 5000 രൂപ ഗൂഗിള്‍ പേ വഴി സ്വീകരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പരാതിക്കാരന്‍ കാസര്‍ഗോഡ് വിജിലന്‍സിനെ സമീപിച്ചത്. ബാക്കി തുക കൈമാറുന്നതിനിടെയാണ് കാസര്‍കോട് വിജിലന്‍സ് യൂണിറ്റ് ഡി വൈ എസ് പി . പി .ഉണ്ണികൃഷ്ണനും സംഘവും ഉദുമ സ്വദേശിയായ ഹാഷിമിനെ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ് കോമ്പൗണ്ടിനകത്തു നിന്നും പിടികൂടിയത്. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥന്‍മാര്‍ നിലവില്‍ ഏജന്റ് മുഖാന്തിരമാണ് കൈക്കൂലി തുക സ്വീകരിക്കുന്നതായി വിജിലന്‍സിനു വിവരം ലഭിച്ചിരുന്നു. പല സര്‍ക്കാര്‍ ഓഫീസുകളിലും സര്‍ക്കാര്‍ സേവനങ്ങള്‍ നടത്തികൊടുക്കുന്നതിനായി ഏജന്റുമാര്‍ വന്‍ തുകകള്‍ വാങ്ങി സര്‍ക്കാര്‍ സംവിധാനം ആട്ടിമറിക്കുന്നതായും അവരുമായി പല ഉദ്യോഗസ്ഥരും അവിശുദ്ധ ബന്ധം പുലര്‍ത്തുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.ഡിവൈഎസ്പിക്ക് പുറമേ സി.ഐ. പി. നാരായണന്‍, എസ്.ഐ. കെ. രാധാകൃഷ്ണന്‍, എ.എസ്.ഐമാരായ റിജേഷ്, ജയചന്ദ്രന്‍, രമേശന്‍,സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ കെ.വി.ജയന്‍, കെ. പി. പ്രദീപ് കുമാര്‍, വി.എം. പ്രദീപ് കുമാര്‍, വിജേഷ്, സജീഷ്, ശ്രീജിത്ത്, ഷീബ, ബിജു, ശ്രീനിവാസന്‍,രതീഷ് എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

 

error: Content is protected !!