കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ എല്‍ഡിഎഫ് ജനപ്രതിനിധികളെ ആനയിച്ചുകൊണ്ടുള്ള ആഹ്ലാദപ്രകടനവും സ്വീകരണ പൊതുയോഗവും നടന്നു. പുതിയ കോട്ട മാന്തോപ്പ് മൈതാനിയില്‍ നടത്തിയ പൊതുയോഗം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സംസ്ഥാനത്ത് പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും കാസര്‍കോട് ജില്ലയില്‍ വലിയ മുന്നേറ്റമാണുണ്ടാക്കിയതെന്നും ജില്ലയിലുള്ള മൂന്ന് നഗരസഭയില്‍ രണ്ടും നേടാന്‍ സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്നും എം വി ജയരാജന്‍ പറഞ്ഞു. യുഡിഎഫുകാരുടെ കോര്‍പ്പറേഷന്‍ മേയര്‍മാരും നഗരസഭ ചെയര്‍മാന്‍മാരും പെയ്ഡാണെന്നും തൃശൂരിലെയും കൊച്ചിയിലെയും സംഭവവികാസങ്ങള്‍ അതാണ് തെളിയിക്കുന്നതെന്നും പണം നല്‍കി സ്ഥാനമാനങ്ങള്‍ നേടിയെടുക്കുന്ന ജനാധിപത്യവിരുദ്ധരീതികള്‍ കൈക്കൊള്ളുന്നവര്‍ എല്‍ഡിഎഫിന്റെ നല്ല മാതൃക കണ്ടുപഠിക്കണമെന്നും ജയരാജന്‍ വ്യക്തമാക്കി. സി കെ ബാബുരാജ് അധ്യക്ഷനായി. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി കരുണാകരന്‍, അഡ്വ. രാമചന്ദ്രന്‍, എല്‍ ഷംസുദ്ദീന്‍, പി പി രാജു, രാഹുല്‍ നിലാങ്കര, പ്രമോദ് കരുവളം, കെ രാജ്മോഹന്‍, പി അപ്പുക്കുട്ടന്‍, കെ വി സുജാത, വി വി രമേശന്‍, ലത ബാലകൃഷ്ണന്‍, സലാം കൂളിയങ്കാല്‍, കെ വി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. പി കെ നിഷാന്ത് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനായി അധികാരമേറ്റ വി വി രമേശന്‍, വൈസ് ചെയര്‍പേഴ്സണായി അധികാരമേറ്റ ലത ബാലകൃഷ്ണന്‍ എന്നിവരടക്കമുള്ള നഗരസഭയിലെ എല്‍ഡിഎഫ് ജനപ്രതിനിധികളെ ആനയിച്ചുകൊണ്ട് നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്നാരംഭിച്ച പ്രകടനം പുതിയ കോട്ടയിൽ സമാപിച്ചു.
