കോടിയേരി ബാലകൃഷ്ണന്‍ ദൃശ്യമാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ സിജു കണ്ണന്; 10,001രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം

കണ്ണൂര്‍ :തലശേരി ടൗണ്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സഹകരണത്തോടെ പ്രസ്‌ഫോറവും പത്രാധിപര്‍ ഇ കെ നായനാര്‍ സ്മാരക ലൈബ്രറിയും ഏര്‍പ്പെടുത്തിയ നാലാമത് കോടിയേരി ബാലകൃഷ്ണന്‍ ദൃശ്യമാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ സിജു കണ്ണന് അര്‍ഹനായി. 10,001രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. ധര്‍മസ്ഥലയിലെ ദൂരുഹ മരണങ്ങളുടെ പൊരുള്‍തേടി 2025 ജൂലൈ മാസം നടത്തിയ യാത്രയെ തുടര്‍ന്നുള്ള വാര്‍ത്താപരമ്പരയും പ്രത്യേക പ്രോഗ്രാമുമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച എന്‍ട്രികള്‍ പരിഗണിച്ച് കാരായി ചന്ദ്രശേഖരന്‍, പി ദിനേശന്‍, അനീഷ് പാതിരിയാട് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
കോഴിക്കോട് സിറാജ് ദിനപത്രത്തില്‍ സബ് എഡിറ്റര്‍ ആയാണ് സിജു കണ്ണന്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2011 മുതല്‍ കൈരളി ടിവിയില്‍ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ബ്യൂറോകളിലും ജോലിചെയ്തു. നിലവില്‍ കാസര്‍കോട് ബ്യൂറോയില്‍ ജോലി ചെയ്യുന്നു. സംസ്ഥാന കൃഷി വകുപ്പിന്റെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ദൃശ്യമാധ്യമപുരസ്‌കാരം, കാഞ്ഞങ്ങാട് പ്രസ് ഫോറം സുരേന്ദ്രന്‍ നീലേശ്വരം സ്മാരക പുരസ്‌കാരം, ജയഹിന്ദ് ദിനപത്രം കൊച്ചി ദൃശ്യമാധ്യമ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കാസര്‍കോട് ചീമേനി പാംപെരിങ്ങാരയാണ് സ്വദേശി. കെ കുഞ്ഞിക്കണ്ണന്റെയും പി ലക്ഷ്മിയുടെയും മകനാണ്. ഭാര്യ : രേഷ്മ ലക്ഷ്മി (കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരി ). മക്കള്‍ : ഫിദല്‍, ഇതള്‍.

 

error: Content is protected !!