മഹാത്മാഗാന്ധിയെ തിരസ്‌കരിക്കാനുള്ള നരേന്ദ്രമോദി ഗവണ്‍മെന്റിന്റെ നീക്കത്തെ രാജ്യത്തെ ജനത ചെറുത്തു തോല്‍പ്പിക്കും: പി കെ ഫൈസല്‍

കാഞ്ഞങ്ങാട് : യുപിഎ ഗവണ്‍മെന്റിന്റെ കാലഘട്ടത്തില്‍ രാജ്യത്തെ പാവപ്പെട്ട ജനതയുടെ ഉന്നമനത്തിന് കൊണ്ടുവന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നരേന്ദ്രമോദി സര്‍ക്കാര്‍ പുതിയ ഭേദഗതിയിലൂടെ അട്ടിമറിക്കുകയാണ്. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ കണ്ണീരൊപ്പുന്നതിനു വേണ്ടി സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ദീര്‍ഘവീക്ഷണ മനോഭാവത്തോടെ കൂടി കൊണ്ടുവന്ന പദ്ധതിയെ ഫണ്ടുകള്‍ വെട്ടിക്കുറച്ചും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് അധിക ബാധ്യത ഉണ്ടാക്കിയും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കമാണ് കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്നത് എന്നും ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ചൂണ്ടിക്കാണിച്ചു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേര് എടുത്തു കളഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പോലും ഇല്ലാതാക്കാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്നും ഗാന്ധിജിയുടെ പേര് വെട്ടിമാറ്റിയതിലും തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള പുതിയ ഭേദഗതി കൊണ്ടുവന്നതിലും പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനുശേഷം നടത്തിയ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി ജനറല്‍ സെക്രട്ടറി ഹക്കിം കുന്നില്‍, നേതാക്കളായ രമേശന്‍ കരുവാച്ചേരി, ബിപി പ്രദീപ് കുമാര്‍, എംസി പ്രഭാകരന്‍
പിവി സുരേഷ്, കെപി പ്രകാശന്‍,മാമുനി വിജയന്‍, മടിയന്‍ ഉണ്ണികൃഷ്ണന്‍,മധുസൂദനന്‍ ബാലൂര്‍, കെ വി ഭക്തവത്സലന്‍, കാര്‍ത്തികേയന്‍ പെരിയ, പി സി സുരേന്ദ്രന്‍ നായര്‍,കെ കെ ബാബു, പി രാമചന്ദ്രന്‍,എം വി ഉദ്ദേശ് കുമാര്‍, വിമല കുഞ്ഞികൃഷ്ണന്‍, പി വി ചന്ദ്രശേഖരന്‍ , സി വി ഭാവനന്‍, ഏറുവാട്ട് മോഹനന്‍, എംപി മനോഹരന്‍, ഡിഎം സുകുമാരന്‍, മനോജ് തോമസ്, നാരായണന്‍ മുണ്ടോട്ട്, വി ഗോപി, എം കുഞ്ഞികൃഷ്ണന്‍, കെ പി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

error: Content is protected !!