തിരുവക്കോളി വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം ‘നഗരസഭ’ യില്‍ വയല്‍ക്കോല ഉത്സവം 27 ന് തുടക്കം

പാലക്കുന്ന്: പത്താമുദയത്തോടെ തെയ്യാട്ടങ്ങള്‍ക്ക് തുടക്കമെന്നാണല്ലോ വെപ്പ്. പക്ഷേ, ജില്ലയില്‍ ‘നഗരസഭകള്‍’ കേന്ദ്രീകരിച്ച് വിവിധ ഇടങ്ങളിലെ ആരാധനാലയങ്ങളില്‍ തെയ്യാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് തിരുവക്കോളി വിഷ്ണു മൂര്‍ത്തി ദേവസ്ഥാനത്ത് ‘വയല്‍ക്കോല’ ഉത്സവത്തോടെയാണ്. അതിന് മുന്‍പ് തെയ്യങ്ങള്‍ കെട്ടിയാടാന്‍ പാടില്ലെന്നാണ് ചട്ടം. വിഷ്ണുമൂര്‍ത്തി തെയ്യമാണ് കെട്ടിയാടുന്നത്.
നാനാ ജാതിയില്‍പ്പെട്ടവരുടെ കൂട്ടായ്മയാണ് ഓരോ നഗരസഭയും. പാലക്കുന്ന്, കരിപ്പോടി, കണിയമ്പാടി, പാക്യാര, ആറാട്ട്കടവ്, മുദിയക്കാല്‍, പട്ടത്താനം, തല്ലാണി(മലാംകുന്ന്) പ്രദേശങ്ങള്‍ ഉള്‍പ്പെട്ട തിരുവക്കോളി ദേവസ്ഥാന നഗരസഭ പരിധിയില്‍ 600 ലേറെ വീടുകളുണ്ട്. വയല്‍ക്കോല ഉത്സവം നടത്തിപ്പിനായി വീടുകളില്‍ നിന്ന് 5 വീതം ഇളനീരും ‘വയച്ചലും’ നല്‍കുന്നതാണ് സമ്പ്രദായമെങ്കിലും കമ്മിറ്റി നിശ്ചയിക്കുന്ന തുക നല്‍കുന്നതാണ് നിലവിലെ രീതി. പഴയ രീതി അനുസരിച്ച് ഇളനീര്‍ എത്തിക്കുന്നവരും ഉണ്ട്. കമ്മിറ്റി പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് വയച്ചല്‍ വാങ്ങി രസീത് നല്‍കും. നേരിട്ടും വയച്ചല്‍ തുക എത്തിക്കാം. ഉത്സവം കണ്ട് മടങ്ങുമ്പോള്‍ വയച്ചല്‍ നല്‍കിയവര്‍ക്ക് ഇളനീര്‍ പ്രസാദമായി നല്‍കുന്നത് ഈ ഉത്സവത്തിന്റെ സവിശേഷതയാണ്.

27 ന് വൈകുന്നേരം 7.30 ന് തെയ്യം തുടങ്ങല്‍. 8 ന് കുളിച്ചുതോറ്റം. 9 ന് പാര്‍ഥസാരഥി ക്ഷേത്ര അയ്യപ്പസേവാ സംഘത്തിന്റെ കാഴ്ച്ചാവരവ്.
28ന് രാവിലെ 10 ന് വിഷ്ണുമൂര്‍ത്തി തെയ്യം അരങ്ങിലേത്തും. ഉച്ചയ്ക്ക് ഒരു മണിമുതല്‍ അന്നദാനം. 4 മണിക്ക് ഗുളികന്‍ തെയ്യക്കോലവും കെട്ടിയാടും അരങ്ങിലെത്തും.ഇവിടത്തെ ഉത്സവത്തിന് ശേഷമായിരിക്കും സമീപ നഗരസഭകളിലെ തെയ്യംകൂടല്‍. തിരുവക്കോളി നഗരസഭ ഭാരവാഹികള്‍: എം. വി. ശ്രീധരന്‍ (പ്രസി.), വൈ.കെ. കൃഷ്ണന്‍, കുഞ്ഞികൃഷ്ണന്‍ മുച്ചിലോട് (വൈ. പ്രസി.), വി. വി. കൃഷ്ണന്‍ (ജന.സെക്ര.), ടി. കുമാരന്‍, കുഞ്ഞിരാമന്‍ നീലാംബരി (ജോ. സെക്ര.), കെ. എന്‍. വിനോദ്കുമാര്‍ (ട്രഷ.).

error: Content is protected !!