നാഷണല്‍ സ്‌കൂള്‍സ് സബ് – ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള കേരളാ ടീമില്‍ പ്രയാഗ് എസ് രാമന്‍ ഇടം നേടി

തൃക്കരിപ്പൂര്‍: മധ്യപ്രദേശില്‍ വെച്ച് നടക്കുന്ന ഈ വര്‍ഷത്തെ നാഷണല്‍ സ്‌കൂള്‍സ് സബ് – ജൂനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള കേരളാ ടീമില്‍ പ്രയാഗ് എസ് രാമന്‍ ഇടം നേടി.

രണ്ട് ദിവസങ്ങളിലായി പാലക്കാടു വെച്ച് നടന്ന സംസ്ഥാന തല മത്സരത്തില്‍ കാസര്‍ഗോഡ് ജില്ലയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ പ്രയാഗ് ജില്ലയിലെ മികച്ച മുന്‍നിര കളിക്കാരനാണ്. കേരളാ ഫുട്‌ബോള്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ സബ് ജൂനിയര്‍ ടീമിനായുള്ള സ്റ്റേറ്റ് ക്യാമ്പിലേക്കുള്ള സെലക്ഷനും ലഭിച്ചിട്ടുണ്ട്.

അഞ്ചാം വയസ്സു മുതല്‍ ഫുട്‌ബോള്‍ പരിശീലിക്കുന്ന പ്രയാഗ്, കാലിക്കടവ് സാക് ഫുട്‌ബോള്‍ അക്കാദമിയിലാണ് പരിശീലനം നേടുന്നത്. കേരളാ പോലീസ് ടീമിന്റെ മുന്‍ പരിശീലകന്‍ പി.കുഞ്ഞികൃഷ്ണന്‍, ജില്ലയിലെ പ്രഗത്ഭ കോച്ചുമാരായ കെ.വി ഗോപാലന്‍ ഉദിനൂര്‍, ഷംസുദ്ധീന്‍ ഓണക്കുന്ന്, സുമേഷ് കാലിക്കടവ്, സജിന്‍ ചൂരികൊവ്വല്‍ എന്നിവരാണ് പരിശീലകര്‍

ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് വീരമണി ചെറുവത്തൂരും, സെക്രട്ടറി ടി.കെ.എം മുഹമ്മദ് റഫീഖും ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കായികാധ്യാപകന്‍ മോഹനന്‍ മാസ്റ്ററും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി പ്രയാഗിന്റെ ഈ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരാണ്.

ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒമ്പതാം തരത്തില്‍ പഠിക്കുന്ന പ്രയാഗ് എസ് രാമന്‍ തൃക്കരിപ്പൂര്‍ നടക്കാവിലെ
രാഗേഷ് തീര്‍ത്ഥംകരയുടേയും (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, കരിന്തളം കുടുംബാരോഗ്യ കേന്ദ്രം) ഷൈനി വിജയന്റേയും ( പോസ്റ്റ് മാസ്റ്റര്‍, ഇളമ്പച്ചി സബ് പോസ്റ്റ് ഓഫീസ്) മകനാണ്.
പടന്നക്കാട് എസ്. എന്‍. ടി. ടി. ഐ വിദ്യാര്‍ത്ഥിനി രാകേന്ദു എസ് രാമന്‍സഹോദരിയാണ്.

error: Content is protected !!