പെരിയ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കെ മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

കാഞ്ഞങ്ങാട്:യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത് ലാലിന്റെയും കൊലപാതക കേസിലെ പതിനാലാം പ്രതിയും അഞ്ചുവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടയാളുമായ കെ മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. രാജിക്കത്ത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ഇന്നലെ ഉച്ചയ്ക്ക് കൈമാറി. കേസില്‍ മണികണ്ഠന്‍ ഉള്‍പ്പെടെ നാലു പേരെ കൊച്ചി സിബിഐ കോടതി അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെത്തുടര്‍ന്ന് മണികണ്ഠന്‍ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. കൊലക്കേസ് പ്രതിയായ ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം കോണ്‍ഗ്രസിലെ എം കെ ബാബുരാജ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണി പരാതി നല്‍കിയിരുന്നു. ഈ മാസം 26 ന് അന്തിമ ഹിയറിങ് നടക്കാനിരിക്കെയാണ് രാജി. മെമ്പര്‍ സ്ഥാനവും രാജിവച്ചിട്ടുണ്ട്. ഇരട്ട കൊലപാതകം നടക്കുമ്പോള്‍ സിപിഎം ഉദുമ ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരുന്നു കെ മണികണ്ഠന്‍. പോലീസ് കസ്റ്റഡിയില്‍നിന്നു
പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് സിപിഎം നേതാക്കളായ കെ.വി.കുഞ്ഞിരാമന്‍, കെ.മണികണ്ഠഠന്‍, വെളുത്തോളി രാഘവന്‍, കെ.വി ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

error: Content is protected !!