അജാനൂര്‍ പഞ്ചായത്ത് വാര്‍ഡ് വിഭജനത്തിനെതിരെ ഹൈക്കോടതിയില്‍ കേസ്

എറണാകുളം:കാസര്‍കോട് ജില്ലയിലെ അജാനൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയതയും ക്രമക്കെടുകളും തിരുത്തി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ക്രമവല്‍ക്കരിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെയും തീരുമാനപ്രകാരം കാഞ്ഞങ്ങാട് നിയോജക മണ്ഡലം യുഡിഎഫ് ജനറല്‍ കണ്‍വീനര്‍ ബഷീര്‍ വെള്ളിക്കോത്ത്, അജാനൂര്‍ പഞ്ചായത്ത് കണ്‍വീനര്‍ കുഞ്ഞിരാമന്‍ എക്കാല്‍ എന്നിവരാണ് അഡ്വ: സജല്‍ ഇബ്രാഹിം, മുഹമ്മദ് ഹിഷാം ടി, ഫാത്തിമ റിന്‍ഷ ടി പി എന്നിവര്‍ മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജോയിന്റ് ഡയറക്ടര്‍, സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന്‍, ഡീലിമിറ്റേഷന്‍ കമ്മീഷന്‍, ഡിസ്ട്രിക്ട് ഇലക്ഷന്‍ ഓഫീസര്‍, അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ഈ കേസിലെ വിധിക്ക് വിധേയമായിരിക്കും അജാനൂര്‍ പഞ്ചായത്ത് വാര്‍ഡ് വിഭജനം എന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

കേരളം സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മീഷനോട് വാര്‍ഡ് വിഭജനമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ വിശദമായ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് സി എസ് ഡയസ് ഉത്തരവിട്ടു. സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ദീപുലാല്‍ മോഹന്‍ ഹാജരായി.

error: Content is protected !!