പടിയൂര്‍ ഇരട്ടക്കൊലക്കേസ് പ്രതി പ്രേംകുമാര്‍ മരിച്ച നിലയില്‍

തൃശൂരിലെ ഇരട്ടക്കൊലക്കേസിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമകേന്ദ്രത്തില്‍ മൃതദേഹം കണ്ടെത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം ഇത് ആത്മഹത്യയാണോ സ്വാഭാവിക മരണമാണോ എന്ന് വ്യക്തമല്ല. മരിച്ചത് പ്രേംകുമാര്‍ തന്നെയാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രേംകുമാറിന് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പോലീസ്. ഈ മാസം 2 ാം തീയതി നടന്ന ഇരട്ടക്കൊലപാതകത്തിന് പിന്നാലെയാണ് ഇയാളെ കാണാതായത്. പത്തുദിവസമായി പോലീസ് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കു കയാണെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും താനുമായി ബന്ധപ്പെട്ട ആരെയെങ്കിലും വിളിക്കാത്തതോ പോലീസ് അന്വേഷണത്തിന് തിരിച്ചടിയായി മാറിയിരുന്നു. രാവിലെ ഒമ്പത് മണിയോടെ ഇയാളെ തെരഞ്ഞ് ഡല്‍ഹിയില്‍ എത്തിയിട്ടുള്ള അന്വേഷണ സംഘത്തിന് വിവരം കിട്ടുകയായിരുന്നു. ഡല്‍ഹിയില്‍ നിന്നും പോലീസ് സംഘം ഉടന്‍ കേദാര്‍നാഥിലേക്ക് പോകുമെന്നാണ് സൂചന.

നേരത്തേ ആദ്യഭാര്യ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരിക്കെയാണ് ഇയാള്‍ രണ്ടാം വിവാഹം കഴിക്കുന്നതും ഭാര്യയേയും ഭാര്യാമാതാവിനെയും തൃശൂരില്‍ വധിച്ച ശേഷം മുങ്ങിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ വിവിധ സംസ്ഥാനങ്ങളില്‍ മാറിമാറി നടക്കുകയായിരിക്കാം എന്ന് പോലീസിന് സംശയം തോന്നിയിരുന്നു. പോലീസ് സ്ഥലത്ത് എത്തിയാല്‍ മാത്രമേ ആത്മഹത്യയാണോ സ്വാഭാവിക മരണമാണോ എന്ന് തിരിച്ചറിയാനാകുക. തൃശൂരില്‍ നിന്നും മുങ്ങിയ ശേഷം ഇയാള്‍ ആരുമായും ബന്ധപ്പെട്ടിരുന്നില്ല.

error: Content is protected !!