71 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഉടന്‍ പട്ടയം: ഓപ്പറേഷന്‍ സ്മൈല്‍ ഉദ്യോഗസ്ഥ തല യോഗം ചേര്‍ന്നു

കാസര്‍കോട്: ജില്ലയിലെ പട്ടിക വര്‍ഗ്ഗ ഗോത്ര വിഭാഗമായ കൊറഗ കുടുംബങ്ങളുടെ ഭൂമിക്ക് രേഖ ഉറപ്പാക്കുന്ന നൂതന പദ്ധതിയായ ഓപ്പറേഷന്‍ സ്മൈല്‍ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥ തല യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു .ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂ, സര്‍വ്വേ, പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. നിലവില്‍ ജില്ലയിലെ മുഴുവന്‍ കൊറഗ വിഭാഗക്കാരുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്തി കഴിഞ്ഞു. മുഴുവന്‍ ഭൂമിക്കും രേഖ നല്‍കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ നീക്കി എത്രയും പെട്ടെന്ന് പട്ടയം നല്‍കാന്‍ സാധിക്കുന്ന വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ താഹ്സില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ 71 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സാധിക്കുന്ന വിധത്തില്‍ രേഖകള്‍ തയ്യാറായി. വില്ലേജ് ഓഫീസര്‍മാരുമായി ചേര്‍ന്ന് കാലതാമസമില്ലാതെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കാന്‍ സാധിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ 539 കുടുംബങ്ങളിലായി താമസിക്കുന്ന 1,706 ഓളം കൊറഗ ഗോത്ര വിഭാഗക്കാര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാകുമ്പോള്‍ ഭവനപദ്ധതികള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭ്യമാകുമെന്നതാണ് ”ഓപ്പറേഷന്‍ സ്‌മൈലിന്റെ നേട്ടം. യോഗത്തില്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ സി.കെ ഷാജി, എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ എം. റമീസ് രാജ, എ.ടി.ഡി.ഒ കെ.വി രാഘവന്‍, സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ജയകുമാര്‍, സര്‍വ്വേ ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.പി ഗംഗാധരന്‍, താഹ്സില്‍ദാര്‍മാരായ എം.ശ്രീനിവാസ്, ഡോണല്‍ ലാസ്, ഭൂരേഖ തഹ്ദസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

error: Content is protected !!