20 ദിവസം പിന്നിട്ടു; കപ്പലില്‍ മരണപ്പെട്ട നാവികന്റെ മൃതദേഹം നാട്ടിലെത്തിയില്ല; ബന്ധുക്കളുടെ കണ്ണീരില്‍ കുതിര്‍ന്ന കാത്തിരിപ്പിന് ഇനി എത്ര നാള്‍ ?

പാലക്കുന്ന് : കപ്പലില്‍ നിന്ന് മരണപ്പെട്ട ഉദുമ പാലക്കുന്ന് അങ്കക്കളരിയിലെ പ്രശാന്തിന്റെ (39) മൃതദേഹം 20 ദിവസം പിന്നിട്ടിട്ടും നാട്ടിലെത്തിയില്ല. കാത്തിരിപ്പ് അനന്തമായി നീണ്ടു പോകുന്ന ആശങ്കയിലാണ് ബന്ധുക്കള്‍. ജപ്പാനില്‍ നിന്ന് യു എസ് തുറമുഖം ലക്ഷ്യമാക്കിയുള്ള യാത്രാമധ്യേ
വില്യംസം കമ്പനിയുടെ തൈബേക്ക് എക്‌സ്‌പ്ലോറര്‍ എന്ന എല്‍ പി ജി (ദ്രവീകൃത പെട്രോളിയം വാതകം) കപ്പലില്‍ മോട്ടോര്‍മാനായി എഞ്ചിന്‍ റൂം വിഭാഗത്തില്‍ ജോലി ചെയ്യുന്ന പ്രശാന്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 14 ന് മരണപ്പെട്ടുവെന്നാണ് നീലേശ്വരം തൈക്കടപ്പുറത്ത് അച്ഛനമ്മമാരോടൊപ്പമുള്ള ഭാര്യ ലിജിയെ ഷിപ്പിങ് കമ്പനി പ്രതിനിധികള്‍ അറിയിച്ചത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് ഇപ്പോള്‍ അവധിയിലുള്ള കപ്പല്‍ ജീവനക്കാരനായ സഹോദരന്‍ പ്രദീപിന് കിട്ടിക്കൊണ്ടിരിക്കുന്ന സൂചന. യു എസ് അധീനതയിലുള്ള ഹവായി ദ്വീപിലെ ഹോണോലൂലുവില്‍ കപ്പലില്‍ നിന്ന് പ്രശാന്തിന്റെ മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിനും തുടര്‍ നടപടികള്‍ക്കുമായി എത്തിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം ഫലം പോലും അവകാശികളെ ഇതുവരെയും അറിയിച്ചിട്ടില്ല. എംബാമിങ് നടപടികള്‍ നടന്നു വരികയാണെന്ന വിവരം പിന്നീട് കിട്ടി. മരണശേഷം ശരീരം ജീര്‍ണിക്കുന്ന അവസ്ഥയെ മറികടക്കാനായി ചെയ്യുന്ന ദൈര്‍ഘ്യമേറിയ പ്രക്രിയയാണിത്. ഇന്ത്യന്‍ കൗണ്‍സിലേറ്റിന്റെതടക്കം ഔപചാരിക നടപടികള്‍ പൂര്‍ത്തിയാവാന്‍ ഇനിയും എത്ര നാളുകള്‍ എടുക്കും എന്ന് നാളിതുവരെ കമ്പനി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടില്ല. അതിന്റെ ആശങ്കയിലാണ് ബന്ധുക്കള്‍.

ഇത് സ്വാഭാവികമായ വൈകല്‍ മാത്രമാണെന്ന് യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെയിലേഴ്‌സ് സൊസൈറ്റിയുടെ ഇന്ത്യന്‍ പ്രതിനിധി ക്യാപ്റ്റന്‍ വി. മനോജ് ജോയ് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് പ്രസിഡന്റിനെ അറിയിച്ചു. അമേരിക്കയിലും സൗത്ത് ആഫ്രിക്കയിലും മുന്‍പ് നടന്ന സമാന സംഭവങ്ങളില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്താന്‍ ഒരു മാസത്തിലേറെ സമയം എടുത്തിട്ടുണ്ട്. പ്രശാന്തിന്റെ കാര്യത്തില്‍ തുടര്‍ നടപടികള്‍ കൈകാര്യം ചെയ്യുന്നത് കോക്‌സ് വൂള്‍ട്ടന്‍ ഗ്രിഫിന്‍ ആന്‍ഡ് ഹാന്‍സണ്‍ എന്ന ലോയേഴ്‌സ് ഏജന്‍സിയാണ്. കപ്പല്‍ ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ ഇടപെടുന്ന മിഷന്‍ ടു സിഫെയറേഴ്‌സ് സ്റ്റെല്ല മേരീസ് ക്ലബ് പ്രതിനിധി മാര്‍ലോ സബാറ്റര്‍ പ്രശാന്തി ന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ആശുപത്രിയില്‍ അന്വേഷിച്ചപ്പോള്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു എന്ന മറുപടിയാണ് ലഭിച്ചതെന്ന് ക്യാപ്റ്റന്‍ മനോജ്ജോയ് അറിയിച്ചു.

error: Content is protected !!