കുന്നിടിച്ചില്‍ : അപകട ഭീഷണി നിലനില്‍ക്കുന്ന മേഖലകളില്‍ ഡ്രോണ്‍ പരിശോധന നടത്താന്‍ ജില്ലാഭരണകൂടം

കാസര്‍കോട്: ദേശീയപാത 66 നിര്‍മ്മാണത്തിന്റെ ഭാഗമായി കുന്നിടിച്ചതിനെ തുടര്‍ന്ന് അപകട ഭീഷണി നിലനില്‍ക്കുന്ന മേഖലകളില്‍ ഡ്രോണ്‍ പരിശോധന നടത്താന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. വീരമലകുന്ന് ,മട്ടലായികുന്ന് ,ബേവിഞ്ച എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക. ജിയോളജി മണ്ണ് പര്യവേഷണം വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത സര്‍വ്വേ നടത്താനും തീരുമാനിച്ചു. ഡ്രോണ്‍ പരിശോധനയിലൂടെ മലമുകളില്‍ വിള്ളലുകള്‍ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുകയും അപകടം തടയാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുകയും ആണ് ലക്ഷ്യം. ദേശീയപാതയില്‍ അപകട സാധ്യത മേഖലകളില്‍ ഡ്രോണ്‍ പരിശോധന നടത്തും.ഉപകരണങ്ങള്‍ ഉപയോഗിച്ച് സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ മഴ അളവ് വിവരശേഖരണം നടത്തുന്നുണ്ടെങ്കില്‍ വിവരം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ആണ് വിവരങ്ങള്‍ നല്‍കേണ്ടത്. ഫോണ്‍ +919446601700
ദേശീയപാത നിര്‍മ്മാണ മേഖലയില്‍ ജിഐഎസ് സ്റ്റഡി നടത്തുന്നതിന് ജിയോളജി ബിരുദാനന്തര ബിരുദമുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജിയോളജി വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടറുടെ ഇന്റേണ്‍ ആയി പ്രവര്‍ത്തിക്കാം. പ്രതിഫലം നല്‍കുന്നതല്ല.
ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം പി അഖില്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ ലിപു എസ് ലോറന്‍സ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ബി സന്തോഷ്, ജില്ലാ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ബി രാജ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ലബീബ് തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!