ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ‘വികസിത് കേരള’ കണ്‍വന്‍ഷന്‍ 29 ന്

കാസര്‍കോട് :രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം മുന്നോട്ട് വെച്ച ആശയം നമ്മുടെ കേരളം വികസിത കേരളമായി മാറണം എന്നതാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി അദ്ദേഹം കേരളത്തിലെ 30 സംഘടനാ ജില്ലകളിലും പാര്‍ട്ടി ഭാരവാഹികളെ നേരില്‍ കണ്ട് അദ്ദേഹത്തിന്റെ ആശയവും സങ്കല്‍പ്പവും അവതരിപ്പിക്കുകയും അതു നടപ്പിലാക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയുമാണ്. 29 ന് രാവിലെ 10 മണിക്ക് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തുള്ള ആര്‍.കെ. മാള്‍ ആഡിറ്റോറിയത്തിലാണ് കാസര്‍കോട് ജില്ലയിലെ വികസിത് കേരള കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

രാവിലെ 8 മണിക്ക് മണ്ഡലം പ്രസിഡന്റുമാര്‍, ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കുന്ന കോര്‍ കമ്മിറ്റി യോഗം നടക്കും.
തുടര്‍ന്ന് 9.30 മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും അദ്ദേഹത്തെ ആര്‍.കെ. മാളിലേക്ക് സ്വീകരിച്ച് ആനയിക്കും. 10 ന് മണിക്ക് വികസിത് കേരള കണ്‍വന്‍ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉപരിയുള്ള ഭാരവാഹികള്‍, സജീവാംഗങ്ങള്‍, 2015, 2020 ലെ തദ്ദേശതെരെഞ്ഞെടുപ്പില്‍ ജനപ്രതിനിധികളായി തെരെഞ്ഞെടുക്കപ്പെട്ടവര്‍, 2020 തെരെഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ത്ഥികള്‍, പ്രത്യേക ക്ഷണിതാക്കള്‍, എന്‍.ഡി.എ. ജില്ലാ നേതാക്കള്‍ എിങ്ങനെ വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന പാര്‍ട്ടിയുടെ നേതാക്കളെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ പല ജനക്ഷേമ പദ്ധതികളും കേരളത്തില്‍ നടപ്പാവാത്ത സാഹചര്യത്തില്‍ നമ്മുടെ സംസ്ഥാനത്തിന്റെ സമ്പൂര്‍ണ്ണവികസനം സാധ്യമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നിയമസഭയിലും ബിജെപിയുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ആസന്നമായ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ഈ കണ്‍വന്‍ഷനോടെ ആരംഭിക്കുകയാണ്.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി , ജനറല്‍ സെക്രട്ടറി പി ആര്‍. സുനില്‍ എന്നിവര്‍പങ്കെടുത്തു.

error: Content is protected !!