ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതിക്ഷേത്രം ആറാട്ടുമഹോത്സവത്തിന് കൊടിയേറി

ഉദുമ: ഏപ്രില്‍ 23 മുതല്‍ 29 വരെ ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന ആറാട്ട്മഹോത്സവത്തിന് കൊടിയേറി. വ്യാഴാഴ്ച്ച രാവിലെ 10.16 മുതല്‍ 11.16 വരെയുളള ചതയം നാലാംപാദം എടവം രാശി മുഹൂര്‍ത്തത്തില്‍ അരവത്ത് കെ യു പത്മനാഭ തന്ത്രികളുടെ മഹനീയ കാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റം. 25ന് വെളളിയാഴ്ച രാത്രി 9 മണിക്ക് സരസ്വതി മണ്ഡപത്തില്‍ നൃത്തനൃത്ത്യങ്ങള്‍. നടുവുത്സവദിവസമായ 26ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് മഹാപൂജ തുടര്‍ന്ന് സമൂഹസദ്യ. 8.30ന് ഉത്സവാരംഭത്തില്‍ ശ്രീ കാവിലമ്മയെ വേദപാരായണത്തോടെ എഴുന്നളളിക്കും. 10 മണിക്ക് മുക്കുന്നോത്ത് പ്രദേശ് കമ്മിറ്റിയുടെ തിരുമുല്‍കാഴ്ച സമര്‍പ്പണം. ശേഷം തിടമ്പ് നൃത്തം. 27 ന് ഞായറാഴ്ച നഗരപ്രദക്ഷിണം, താലപൊലി, മുത്തുകുടകള്‍, വാദ്യമേളങ്ങളോട് കൂടി ക്ഷേത്രത്തില്‍ നിന്ന് സമാരംഭിച്ച് വെടിക്കുന്ന്, അമ്പിലാടി വഴി ബാര വയല്‍വീട് മൂല്ലച്ചേരി തറവാട്ടുകാരുടെ സങ്കല്‍പ്പ സ്ഥലമായ മുല്ലച്ചേരിയിലേക്ക് ശ്രീ ഭഗവതിയെ എഴുന്നളളിക്കും. 6.15 ഗ്രാമബലിക്കും കട്ടപൂജയ്ക്കും ശേഷം ഭജന നാമ സങ്കീര്‍ത്തനങ്ങളോട് കൂടി മൊട്ടമ്മല്‍, നാലാംവാതുക്കല്‍, കുണ്ടോളംപാറ വഴി ഗ്രാമ പ്രദക്ഷീണം ചെയ്ത് ശ്രീ ഭഗവതിയെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നളളിക്കും. 28 ന് തിങ്കളാഴ്ച രാവിലെ 10മണിക്ക് ആറാട്ട് എഴുന്നളളത്ത് തുടര്‍ന്ന് ക്ഷേത്രകുളത്തില്‍ ആറാട്ടും, കട്ടപൂജയും കഴിഞ്ഞ് തിരിച്ചെഴുന്നളളത്തിന് ശേഷം കൊടിയിറക്കം. വൈകുന്നേരം 7 മണിക്ക് മീത്തലെക്കാവില്‍ നിന്നും ഭണ്ഡാര എഴുന്നളളത്ത്, 8.45 ന് തെയ്യംകൂടല്‍, 9.30ന് വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചുതോറ്റം തുടര്‍ന്ന് പന്നികുളത്ത് ചാമുണ്ഡിയുടെ മോന്തിക്കോലം, 29ന് പുലര്‍ച്ചേ പന്നികുളത്ത് ചാമുണ്ഡിയുടെ തെയ്യക്കോലം. രാവിലെ 10 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തെയ്യക്കോലം, 3 മണിക്ക് ഗുളികന്‍ തെയ്യക്കോലം 4 മണിക്ക് വിളക്കിലരി ചടങ്ങിന് ശേഷം മീത്തലെക്കാവിലേക്ക് തിരിച്ചെഴുന്നളളത്തോടെ ഉത്സവത്തിന്സമാപനം.

error: Content is protected !!