കേള്‍വി സംസാര പരിമിതയായ മുറിയനാവിയിലെ മാധവിക്ക് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു

കാഞ്ഞങ്ങാട് :ജന്മനാ ബധിരയും മൂകയുമായ കാഞ്ഞങ്ങാട് മുറിയനാവിയിലെ മാധവിയുടെ വീടെന്ന സ്വപ്നം പൂവണിയുന്നു. കാസര്‍കോട് ജില്ലാ ബധിര അസോസിയേഷന്‍ ആണ് മാധവിക്ക് വീട് നിര്‍മിച്ചു നല്‍കുന്നത്. അച്ഛന്റെയും അമ്മയുടെയും മരണശേഷം മാധവി ഒറ്റക്കാണ് ഓല മേഞ്ഞ ചപ്പയില്‍ കഴിഞ്ഞിരുന്നത്. ഒരു വീട് എന്ന സ്വപ്നവുമാസയി കയറിയിറങ്ങാത്ത സ്ഥാപനങ്ങളില്ല. അവസാനം മാധവിയും കൂടി അങ്ങമായ ബധിര അസോസിയേഷനില്‍ അപേക്ഷയുമായി എത്തി. അസോസിയേഷന്‍ രക്ഷാധികാരി കെ ടി ജോഷിമോന്‍, പ്രസിഡന്റ് സി എച്ച് ഷക്കിര്‍, മുഹമ്മദ് അമീന്‍, ടി പവിത്രന്‍ എന്നിവര്‍ വീടെന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
വീടിന്റെ രണ്ടാംഘട്ടമായി കട്ടിള വെപ്പ് നടന്നു. കാട്ടിളവെപ്പ് സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും നിര്‍മ്മാണ കമ്മിറ്റി ചെയര്‍മ്മാനുമായ കെ ടി ജോഷിമോന്‍ നഗരസഭ കൗണ്‍സിലര്‍ അഷ്റഫ് മുറിയനാവി എന്നിവര്‍ ചേര്‍ന്ന് കട്ടിള വച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ചന്ദ്രന്‍ മുറിയാനാവി മുഖ്യഥിതിയായി. അസോസിയേഷന്‍ പ്രസിഡന്റ് സി എച്ച് ഷക്കിര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അമീന്‍, രാജേഷ്, വിജയന്‍ എന്നിവര്‍ സംസാരിച്ചു. ജന്മനാ കേള്‍വി സംസാര പരിമിതരായ അനീഷ്, രാജേഷ്, അജേഷ് എന്നിവരാണ് കെട്ടുപണികള്‍ ചെയ്യുന്നത്. കേള്‍വി സംസാര പരിമിതയായ ഒരാള്‍ക്ക്, കേള്‍വി പരിമിതരായവരുടെ സംഘടന ഭവനം നിര്‍മിച്ച് നല്‍കുന്നു എന്ന പ്രത്യേകത ഈ വീട് നിര്‍മാണത്തിനുണ്ട്. കൂടാതെ വീടിന്റെ ഏകദേശം എല്ലാ പണികളും ചെയ്യുന്നത് കേള്‍വി പരിമിതര്‍ തന്നെ.ഡെഫ് അസോസിയേഷന്‍ വനിതാ വിഭാഗം സെക്രട്ടറി സ്മിത സ്വാഗതവും പ്രിയേഷ് നന്ദിയുംപറഞ്ഞു.

error: Content is protected !!