പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ജനകീയ മുന്നണി പത്മപോളിക്ലിനിക്കിലേക്ക് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട് : പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടറുടെ ചികില്‍സ പിഴവാണ് ആരോപിച്ച്
ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് കോട്ടച്ചേരി പത്മപോളിക്ലിനിക്കിലേക്ക് മാര്‍ച്ച് നടത്തി.
ഫെബ്രുവരി 3 ന് ഉച്ചയോടെയാണ് പ്രസവത്തിനായി ചേറ്റുകുണ്ടിലെ സാഗറിന്റെ ഭാര്യ ദീപ (36) കാഞ്ഞങ്ങാട് പത്മ ഹോസ്പിറ്റല്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഉടനെ കുട്ടി മരിക്കുകയും ചെയ്തു.രക്തസ്രാവത്തെ തുടര്‍ന്ന് ദീപയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ 4 ന് പുലര്‍ച്ചെ 3.30 മണിയോടെ യുവതിയും മരിച്ചു.
ഡോക്ടറുടെ ചികില്‍സ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പിന്നാലെയാണ് പ്രതിഷേധവുമായി നാട്ടുകാരടക്കം ഇന്ന് രാവിലെ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഹോസ്ദുര്‍ഗ് എസ്‌ഐമാരായ സാരങ്ങാധരന്‍ ,പ്രേമന്‍, ജോജോ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ച്ച് തടഞ്ഞു.

പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരന്‍ പനയാല്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്‌നിന്‍ വഹാബ് അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സതി ശശി ചിത്താരി കടപ്പുറം, അബ്ബാസ് തെക്കുപുറം, ശോഭ കണിച്ചിറ, വിവിധ രാഷ്ട്രീയ നേതാക്കളായ അരുണ്‍ ചേറ്റുകുണ്ട് സദാശിവന്‍ പരവനടുക്കം, സത്യന്‍ പൂച്ചക്കാട്, സുകുമാരന്‍ പൂച്ചക്കാട്, അബ്ദുള്‍ റഹ്‌മാന്‍, ദാവൂദ് മോഹല്ല, ദിവാകരന്‍ കുഞ്ഞിത്തോട് എന്നിവര്‍ സംസാരിച്ചു. മന്‍സൂര്‍ ആശുപത്രിക്ക് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് പ്രീതി വിജയന്‍, സതീഷ് കാവടി, ടി എം അബ്ദുള്‍ ലത്തീഫ്, കുണമ്പു വാഴവളപ്പ്, എച്ച് ആര്‍ കേശവ, പുരുഷോത്തമന്‍ കല്ലടക്കെട്ട് എന്നിവര്‍ നേതൃതം നല്‍കി. മരണപ്പെട്ട ദീപയുടെ ഭര്‍ത്താവ് സാഗര്‍, സഹോദരന്‍ സോഹന്‍, സഹോദരി സോണിയ എന്നിവരും പങ്കെടുത്തു. 100 കണക്കിന് അമ്മമാര്‍ അടക്കം കുടുംബംഅംഗങ്ങളും നാട്ടുകാരും പ്രതിഷേധ മാര്‍ച്ചില്‍അണിനിരന്നു

error: Content is protected !!