എഴുത്ത്:
-ബഷീര്‍ ചിത്താരി
കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ കപ്പ് അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റില്‍ കഴിഞ്ഞ ദിവസം നടന്ന യുനൈറ്റഡ് കൊളവയലും ജീന്‍സ് ബല്ലാകടപ്പുറവും തമ്മിലുള്ള മത്സരത്തിനിടെ കൊളവയലിലെ ഒരു കൂട്ടം യുവാക്കള്‍ ലഹരി വിമുക്ത സന്ദേശ ബാനറുമായി സ്റ്റേഡിയത്തെ വലയം വെച്ചത് ഫുട്ബോള്‍ പ്രേമികള്‍ക്കും ജനങ്ങള്‍ക്കും വേറിട്ടൊരു കാഴ്ച്ചയും സന്ദേശവും മുന്നറീയിപ്പുമായി .
ഈ അടുത്ത ദിവസമാണ് പാലും തേനും കൊടുത്തൂ വളര്‍ത്തിയ സ്വന്തം ഉമ്മയെ ലഹരിയില്‍ കുത്തിക്കൊന്ന മകന്റെ കഥ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നമ്മള്‍ വായിച്ചതും അറിഞ്ഞതും. നമ്മുടെ സമൂഹം അല്ലെങ്കില്‍ ലോകം തന്നെ വലിയൊരു മഹാ വിപത്തില്‍ പെട്ട് നീറുകയാണ്.
പ്രകൃതി ദുരന്തങ്ങള്‍ നമ്മള്‍ ഒരുപാട് കണ്ട് തളര്‍ന്നു പോയിട്ടുണ്ടെങ്കിലും അങ്ങനെയുള്ള ദുരന്തങ്ങള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ പൂര്‍വ്വ സ്ഥിതിയില്‍ എത്തുന്നത് പ്രകൃതി നിയമം. എന്നാല്‍ ഇന്ന് നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന മഹാ മാരി എന്നത് ലഹരിയില്‍ മുങ്ങി കൊണ്ടിരിക്കുന്ന ഒരു വിഭാഗം യുവ ജനത്തെയാണ്. വിശിഷ്യ നമ്മുടെ വിദ്യാര്‍ത്ഥികളെ വ്യാപകമായി ഗ്രസിച്ചു കൊണ്ടിരിക്കുന്ന മഹാ രോഗം ലഹരിയില്‍ മുങ്ങി കിടക്കുന്ന യുവതയെയാണ്. ഈ അടുത്ത ദിവസങ്ങളില്‍ നമ്മുടെ സമൂഹത്തെ ഞെട്ടി തരിപ്പിച്ച വാര്‍ത്ത നൊന്തു പെറ്റ സ്വന്തം അമ്മയെ വാള്‍ കത്തി കൊണ്ട് കുത്തി കൊല ചെയ്ത നമ്മുടെ മനസാക്ഷിയെ മരവിപ്പിച്ച സംഭവം.
മുമ്പൊക്കെ മദ്യപാനം കൊണ്ട് കുടുംബങ്ങളില്‍ കണ്ട് വന്ന ഷണ്ടയും അടിപിടിയും ആയിരുന്നു. ലഹരി കൊണ്ടുള്ള അന്ത ചിദ്രം വ്യാപകമായി കണ്ടിരുന്ന കാലം അല്പം കുറഞ്ഞു വന്ന് കൊണ്ടിരിക്കെ കൂടുതല്‍ കൂടുതല്‍ ലഹരി തേടി പുതിയ പുതിയ ഉത്പന്നങ്ങള്‍ തേടി പോയി മഹാ ദുരന്തങ്ങളില്‍ പെട്ട് നശിച്ചു കൊണ്ടിരിക്കുന്നു.
ആസൂത്രിതമായി തന്നെ വലിയ വലിയ മാഫിയകള്‍ ഈ രംഗം കയ്യടക്കിയിരിക്കുകയാണ്. നമ്മുടെ ഭാവി തലമുറ വിദ്യാര്‍ത്ഥി സമൂഹം ഈ മാഫിയയുടെ കയ്യിലെ കളിപ്പാവയായി മാറി കൊണ്ടിരിക്കുന്നു. ലഹരിയില്‍ അകപ്പെട്ടു പോയവര്‍ ഈ വസ്തു കിട്ടാന്‍ വേണ്ടി തുടര്‍ച്ചയായി പണത്തിനു വേണ്ടി അമ്മയുടെയും അച്ഛന്റെയും അടുത്ത് പോയി കള്ളങ്ങള്‍ പറഞ്ഞു പണം നേടി കുടുംബത്തില്‍ വാക്കും വക്കാണവും കൊണ്ട് വീടുകള്‍ നരകമായി മാറുന്നു. ബന്ധങ്ങള്‍ ശിഥിലമാകുന്നു. ഇങ്ങനെ ലഹരിക്ക് അടിമപ്പെട്ടവര്‍ അത് കിട്ടാതാകുമ്പോള്‍ അക്രമികള്‍ ആകുന്നു. ഈ വിധത്തില്‍ ലഹരി വസ്തുവിന് വേണ്ടി പണം ഉണ്ടാക്കാന്‍ ആരെയും കൊല്ലാനും കൊള്ളി വെപ്പ് നടത്താനും അവര്‍ തെയ്യാറാകുന്നു. അവിടെ അമ്മയെന്നോ അച്ഛനെന്നോ ഒന്നും അറിയാത്ത വിധം ഭ്രാന്തമായി മാറുന്ന മനുഷ്യന്‍.
ഈ വിപത്തിന് എതിരെ വ്യാപകമായി ക്ലാസ്സുകളും സെമിനാറുകളും തുടര്‍ച്ചയായി നടത്തേണ്ടിയിരിക്കുന്നു. എല്ലാ വിധ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി, പ്രേത്യേകിച്ചു വിദ്യാര്‍ത്ഥികളെ, ഉള്‍പ്പെടുത്തി ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്.
നമ്മുടെ കുട്ടികളുടെ കൂട്ടുകെട്ടുകള്‍ ശ്രദ്ധിക്കണം, രാത്രി കാലങ്ങളില്‍ ഉള്ള സഞ്ചാരം തുടങ്ങി നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം. അങ്ങാടിയിലും കവലകളിലും കണ്ട് കൊണ്ടിരിക്കുന്ന കൂട്ട് ചേരല്‍ തുടങ്ങിയവയെല്ലാം നിരീക്ഷണം നടത്തി കൊണ്ടിരിക്കണം. സ്‌കൂളിലും മദ്‌റസ ക്ലാസ്സുകളിലും പള്ളികളിലും ജാഗ്രതാ സമിതിയില്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കണം. തുടര്‍ച്ചയായി നിരീക്ഷണവും ബോധവത്കരണവും, വീടുകളില്‍ സ്‌നേഹ പൂര്‍വ്വമായ ഇടപെടലുകളും ഉണ്ടായാല്‍ ഒരു പരിധി വരെ സമൂഹത്തെ ഈ വിപത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിച്ചേക്കും. ഇനിയെങ്കിലും സമൂഹം ലഹരിക്കെതിരെ ജാഗ്രതരാവുക.
