അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് 30 താഴ്ചയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു

ചിറ്റാരിക്കാല്‍: മലയോര ഹൈവേ കാറ്റാംകവല മറ്റപ്പള്ളി വളവില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് 30 താഴ്ചയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. മൈസൂരു കെ ആര്‍ നഗര്‍ ചിഞ്ചിലക്കട്ടെ സ്വദേശി ഹരീഷ്(36) ആണ് മരിച്ചത്. 46 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ ആറുപേരുടെ നിലഗുരുതരമാണ്. പരിക്കേറ്റ 22 പേരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 2 പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. 4 പേരെ സഹകരണ ആശുപത്രി ചെറുപുഴയിലും 20 പേരെ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് വെള്ളരിക്കുണ്ട് താലൂക്ക് കണ്ട്രോള്‍ റൂമില്‍ നിന്ന് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് അയ്യപ്പ ഭക്തരെ കൊണ്ടുപോയ ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മറിഞ്ഞ ബസിനെ ഉയര്‍ത്താനുള്ള ശ്രമം നടത്തുന്നുണ്ട്. നിരവധി അപകടം നടന്ന സ്ഥലമാണ് കാറ്റാംകവല മറ്റപ്പള്ളി വളവ്.

 

 

 

error: Content is protected !!