സഖാവ് കൊടക്കാട് കൃഷ്ണന്‍ അടിയോടി മാഷ് അന്തരിച്ചു; സംസ്‌കാരം നാളെ രാവിലെ 10 ന് വെള്ളോറ പൊതു ശ്മശാനത്തില്‍

എഴുത്ത് : കൊടക്കാട് നാരായണന്‍

ആറു പതിറ്റാണ്ടു മുമ്പത്തെ കൊടക്കാടിന്റെ രാഷ്ട്രീയ സാംസ്‌കാരിക കായിക മണ്ഡലത്തില്‍ നിറഞ്ഞു നിന്ന സഖാവ് അടിയോടി മാഷിന്റെ ജീവിത ഗാഥ പുതിയ തലമുറയ്ക്ക് തികച്ചും അന്യമാണ്. കരിമ്പില്‍ കുഞ്ഞമ്പു നമ്പിയുടെയും കേണോത്ത് പാര്‍വതി യമയുടെയുടെ മകനായി 1938 ല്‍ പുള്ള്യാര്‍ വീട്ടില്‍ ആണ് ജനനം. ബാലസംഘത്തിലൂടെയും വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെയും രാഷ്ട്രീയ | പ്രവര്‍ത്തനത്തിലേക്ക് കടന്നു വന്ന കൃഷ്ണന്‍ മാഷിന്റെ പുള്ള്യാര്‍ വീട് അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരവധി യോഗങ്ങള്‍ക്ക് വേദിയായിരുന്നു. സര്‍വീസ് സംഘടന നേതാവ് പി.പി. കുഞ്ഞികൃഷ്‌ണേട്ടന്‍ ഓര്‍മ്മിച്ചു. 1972 ല്‍ ടി കെ സി യുടെ തെരെഞ്ഞെടുപ്പ് വേളയില്‍ പിണറായി വിജയന്‍, എം. സത്യനേശന്‍ ഉള്‍പ്പെടെയുള്ള മുന്‍ നിര നേതാക്കന്മാര്‍ പുള്ള്യാറ് വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് സി.പി. നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍ താമസിച്ച വീടുകളില്‍ ഒന്ന് പുള്ള്യാര്‍ വീടാണ്. നേതാക്കന്മാരുമായ അടുപ്പവും രാഷ്ട്രീയ സംവാദവുമാണ് കൃഷ്ണന്‍ മാഷെയും സഹോദരി ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായിരുന്ന പത്മാവതിയെയും രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കുന്നത്. 1958 ല്‍ പാലക്കാട് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പിലിക്കോട് നിന്ന് പങ്കെടുത്ത നാല് റെഡ് വളണ്ടിയര്‍മാരില്‍ ഒരാളാണ്.

നന്നേ ചെറുപ്പത്തില്‍ തന്നെ കൊടക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. പുത്തൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് ഗുണ്ടകളുടെ അക്രമത്തെ ചെറുത്തു തോല്പിച്ച കഥ പറയുമ്പോള്‍ അദ്ദേഹത്തിന്റെ സമകാലികന്മാര്‍ക്ക് ആവേശമാണ്. കൃഷ്ണന്‍ മാഷ് ഒരു പ്രശ്‌നത്തില്‍ ഇടപെട്ടാല്‍ അതിന്റെ അങ്ങേയറ്റം വരെ കൂടെ നടക്കാന്‍ മാഷ് കാണിക്കുന്ന പാടവം അത്ഭുതകരമാണെന്ന് അടുത്ത സുഹൃത്തായ വെള്ളച്ചാലിലെ വി.കൃഷ്ണന്‍ മാഷ് പറഞ്ഞു. പഠനവും കായിക മത്സരങ്ങളും മാഷിന് ഒരു തരം ലഹരിയായിരുന്നു. കൊടക്കാട് ഗ്രാമത്തിലെ ആദ്യത്തെ ബി.എസ്.സി. ബിരുദ ധാരിയാണ്. വെള്ളച്ചാലിലെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ മികച്ച വോളിബോള്‍ താരമായ അദ്ദേഹത്തെ കോഴിക്കോട് സര്‍വകലാശാല ടീമിലേക്ക് തെരെഞ്ഞെടുത്തിരുന്നു. കൊടക്കാട്ട് യുവജന പ്രസ്ഥാനവും പാര്‍ട്ടിയും വളര്‍ത്തുന്നതില്‍ സക്രിയമായ സമയത്താണ് വെള്ളോറയിലെ പാര്‍ട്ടി കൊടക്കാട്ടെ രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതനുസരിച്ച് കൊടക്കാട് പടിഞ്ഞാറെക്കരയിലെ പുള്ള്യാറ് കൃഷ്ണന്‍ മാഷ് വെള്ളോറ ടാഗോര്‍ മെമ്മോറിയല്‍ വിദ്യാലയത്തില്‍ അധ്യാപകനായെത്തുന്നത്. നാട്ടുകാരുടെ പ്രിയപ്പെട്ട അധ്യാപകനായി മാറുന്നത്. അധ്യാപക പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. 1973 ലെ ചരിത്ര പ്രസിദ്ധമായ അധ്യാപക സമരത്തില്‍ മാഷ് നടത്തിയ ധീരോദാത്തമായ ചെറുത്തു നില്‍പ്പ് പുതിയ തലമുറയിലെ അധ്യാപകര്‍ക്ക് ആവേശം പകരുന്ന അനുഭവമാണ്. 1974 ല്‍ സ്‌കൂള്‍ അക്രമിക്കാന്‍ വന്ന കോണ്‍ഗ്രസ് ഗുണ്ടകളോട് ശക്തമായി ചെറുത്തു നിന്നു. അതിനു ശേഷം പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം ദീര്‍ഘകാലം തളിപ്പറമ്പില്‍ ഒളിവില്‍ താമസിച്ചു.ടാഗോറില്‍ അധ്യാപകനായതോടെയാണ് താമസം പൂര്‍ണമായും വെള്ളോറയിലേക്ക് മാറ്റിയത്. ജന്മനാട് പോലെ വെള്ളോറയുടെ ചരിത്രത്തിലും മാഷ് കൈയൊപ്പ് ചാര്‍ത്തി. ശാസ്ത്രസാഹിത്യ പരിഷത്തിലും ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും സജീവമായി. യാത്ര മാഷിന് ലഹരിയാണ്. ഒരു വര്‍ഷം മുമ്പ് ഭാര്യ ടാഗോര്‍ മെമ്മോറിയല്‍ സ്‌കൂള്‍ റിട്ട. അധ്യാപിക പരേതയായ ആര്‍. ലീലാമ്മ ടീച്ചറോടൊപ്പം നിരന്തരം യാത്രയിലായിരുന്നു. അമ്പതിലധികം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് ജപ്പാന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളൂ. ഇന്നലെ രാത്രി ഹൃദയാഘാതം മൂലം ആയിരുന്നു മരണം.
കൊടക്കാട് സ്വദേശി, ദീര്‍ഘകാലമായി
മക്കള്‍: അനില്‍ കെ (വി എച്ച് എസ് ഇ പയ്യന്നൂര്‍)
അരുണ്‍ കെ (കടമ്പേരി എ എല്‍ പി സ്‌കൂള്‍ )
,ഡോ. അമൃത കെ അടിയോടി ( എന്‍ എസ് എസ് കോളേജ് മട്ടന്നൂര്‍ )
മരുമക്കള്‍ : ശ്രീലേഖ ആര്‍ ( ടി എം എച്ച് എസ് എസ് വെള്ളോറ)
വന്ദന ചന്ദ്രന്‍ (ആന്തൂര്‍ എ എല്‍ പി സ്‌കൂള്‍ )
ഡോ.സനല്‍ ശങ്കര്‍ (പ്രൊഫ. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി)
സഹോദരങ്ങള്‍: തിമിരി സര്‍വീസ് സഹകരണ ബാങ്ക് റിട്ട. അസി. സെക്രട്ടരി പത്മാവതി (തളിപ്പറമ്പ് )
ദാമോദരന്‍ (കൊടക്കാട് ) പരേതരായ പാര്‍വതിയമ്മ (കൊടക്കാട് ), പിലിക്കോട് ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ.പ്രഭാകരന്റെ മാതാവ് കാര്‍ത്യായനി എരവില്‍ (എരവില്‍), കൊടക്കാട് ഈസ്റ്റ് ലോക്കല്‍ കമ്മറ്റിയംഗം രമേശ് കൊടക്കാടിന്റെ അമ്മനാരായണി (അന്നൂര്‍ ) ,ജാനകി ( കൊടക്കാട് )
സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് 21-11-2025 വെള്ളിയാഴ്ച വെള്ളോറ പൊതുശ്മശാനത്തില്‍.

error: Content is protected !!