ഇന്ന് വായനദിനം: വാര്‍ത്താ വായനയില്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കിയ വേദികയുടെ വാര്‍ത്തകള്‍ പാഠപുസ്തകത്തിലും

കാഞ്ഞങ്ങാട്: ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി എം ജി വേദികയുടെ വാര്‍ത്താപ്രക്ഷേപണം ഈ വയനാദിനത്തില്‍ 4 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പാഠപുസ്തകത്തിലിടം പിടിച്ച് വേദികയുടെ വാര്‍ത്തവായനയും.ആറാം ക്ലാസ്സിലെ തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസം പാഠപുസ്തത്തിലെ മാധ്യമങ്ങളും വിനോദവും എന്ന അദ്ധ്യായത്തില്‍ റേഡിയോ പ്രോഗ്രാം അവതരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദാഹരണമായിട്ടാണ് വേദികയുടെ വാര്‍ത്ത അവതരണത്തെക്കുറിച്ചുളള പത്രവാര്‍ത്തകളും ചേര്‍ത്തിട്ടുള്ളത്. മേലാങ്കോട്ട് എ സി കെ എന്‍ എസ് ഗവ: യു. പി സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 2021 ജൂണ്‍ 19ന് ആരംഭിച്ച വേദികയുടെ വാര്‍ത്തവായന ഒരു ദിവസം പോലും അവധിയില്ലാതെയാണ് നാല് വര്‍ഷത്തിലെത്തി നില്‍ക്കുന്നത്.

നാട്ടിലും മറുനാട്ടിലുമായി രണ്ടായിരത്തിലധികം സ്ഥിരം ശ്രോതാക്കളുണ്ട് വേദികയുടെ വാര്‍ത്ത കേള്‍ക്കാന്‍. പത്രങ്ങളിലെ പ്രധാന വാര്‍ത്തകള്‍ വായിച്ച് റെക്കോര്‍ഡ് ചെയ്ത് വാട്‌സ് ആപ് വഴി പങ്കുവെയ്ക്കുന്ന രീതിയിലാണ് വേദികയുടെ വാര്‍ത്ത പ്രക്ഷേപണം. ഇന്‍സ്പയേര്‍ഡ് ഇന്ത്യ ഫൗണ്ടേഷന്റെ യൂത്ത് ഐകണ്‍ അവാര്‍ഡുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഇതിനകം വേദികയെ തേടിയെത്തിയിട്ടുണ്ട്. വാര്‍ത്ത വായന ആയിരം ദിവസം പൂര്‍ത്തിയാക്കിയ അവസരത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ വേദികയെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചിരുന്നു.ആ പത്രവാര്‍ത്തയും പാഠപുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപിക ടി പി സപ്നയാണ് വേദികയുടെ പരിശ്രമത്തെ പാഠപുസ്ത സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അവര്‍ വിക്ടേര്‍സ് ചാനലില്‍ അവതരിപ്പിച്ച നിര്‍മ്മാണപരിശീലനത്തിലെ വീഡിയോയില്‍ നിന്നുള്ള ചിത്രവും വേദികയോടൊപ്പം പാഠപുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി മിറക്ക്ള്‍ ഓണ്‍ലൈന്‍ ന്യൂസിലൂടെയും ദേവികയുടെ വാര്‍ത്ത വായന ശ്രോതാക്കളിലേക്ക്എത്തുന്നുണ്ട്.

error: Content is protected !!