വിട പറഞ്ഞത് മുസ്ലിം ലീഗിന്റെ ഹരിത വസന്തം

ബഷീര്‍ ചിത്താരി

ജന മനസ്സുകളില്‍ ഓളങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന വ്യക്തികള്‍ വളരെ ശുഷ്‌കമാണ് . എന്നാല്‍ ബഷീര്‍ മൂക്കൂട് എന്ന പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിതമായ വേര്‍പാട് അദ്ദേഹത്തെ അറിയുന്ന ഏവരിലും വല്ലാത്ത ശൂന്യത തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്.
നാട്ടുകാരെയും സ്‌നേഹിതരെയും പാര്‍ട്ടിയെയും ചേര്‍ത്ത് പിടിച്ചു കൊണ്ടുള്ള ചങ്ങാത്തം അല്ലെങ്കില്‍ സൗഹൃദം. ആ സൗഹൃദത്തിന്റെ ഊഷ്മളതയില്‍ നമുക്ക് വല്ലാത്തൊരു ആശ്വാസം പകര്‍ന്നു തരുന്ന വ്യക്തിയായിരുന്നു ബഷീര്‍ . ചെറുപ്പം തൊട്ടു അതായത് എംഎസ്എഫിലൂടെ സാമൂഹ്യ സേവനത്തിന്റെ ബാല പാഠങ്ങള്‍ സ്വായത്ത മാക്കി, ജീവിത പടവുകള്‍ കയറുന്നതിനിടയില്‍ എല്ലാ ഘട്ടത്തിലും സേവന താല്പരത ആ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നു എന്ന് വേണം കരുതാന്‍.

കുടുംബ ജീവിത പുരോഗതിക്കായി നാട് വിട്ട് പ്രവാസ ജീവിതം നയിക്കാന്‍ തുടങ്ങിയപ്പോഴും സാമൂഹ്യ സേവനം മറന്നില്ല. കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനായി പ്രവാസ ലോകത്തും തന്റെ സാമൂഹ്യ സേവനം കാഴ്ച്ച വെച്ചു. തന്റെ സ്വത സിദ്ധമായ സംസാര ശൈലി കൊണ്ടും പുഞ്ചിരി തൂകുന്ന മുഖവുമായി അദ്ദേഹത്തെ സമീപിക്കുന്ന ആളുകള്‍ക്ക് ആശ്വാസം പകരുന്ന ഒരു തണല്‍ വൃക്ഷം തന്നെയായിരുന്നു ബഷീര്‍ മൂക്കൂട്. ആരെ കണ്ടാലും ചിരി തമാശകള്‍ പറയും, ഒരു തവണ പരിചയപ്പെട്ടാല്‍ ആ മുഖം ഒരിക്കലും അദ്ദേഹം മറക്കാറില്ല, കാണുമ്പോള്‍ ചിരിക്കുന്ന മുഖങ്ങളല്ല കാണാതിരിക്കുമ്പോള്‍ തിരയുന്ന സ്‌നേഹതനായിരുന്നു ബഷീര്‍, പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയ ശേഷവും വിശ്രമിക്കാന്‍ അദ്ദേഹം തെയ്യാറായില്ല. മുസ്ലിം ലീഗിന്റെ കര്‍മ്മ രംഗത്ത് മരണം വരെ സജീവമായി നില കൊണ്ടു.

കര്‍ഷക സംഘം കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയും പി. ടി. എച്ച് അജാനൂരിന്റെ വളണ്ടിയര്‍ കൂടിയായിരുന്നു. മുസ്ലിം ലീഗിനെ സംബന്ധിച്ചടുത്തോളം ബഷീറിന്റെ വിയോഗം താങ്ങാനാവാത്ത നഷ്ടം തന്നെയാണ്. അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗും പോഷക സംഘടനകളും ഏത് പരിപാടി സംഘടിപ്പിച്ചാലും ബഷീര്‍ സാന്നിധ്യം ഇല്ലാത്ത ചടങ്ങ് വളരെ വിരളമായിരിക്കും. അത് പോലെ തന്നെ മണ്ഡലത്തിലും ജില്ലയിലും നടക്കുന്ന മുസ്ലിം ലീഗിന്റെ പരിപാടിയില്‍ ബഷീറിനെ മുന്‍ നിരയില്‍ കാണാം. പാര്‍ട്ടിയോട് അത്രയും സ്‌നേഹവും കൂറും ആത്മാര്‍ഥതയും പുലര്‍ത്തിയ നിഷ്‌കളങ്കതയുടെ പ്രതീകമായിരുന്നു അദ്ദേഹം, കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുക്കൂട് വാര്‍ഡില്‍ മത്സരിച്ച സ്ഥാനാര്‍ഥിയുടെ കൂടെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചതും ഓരോ വീടുകള്‍ കയറി ഇറങ്ങി വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. മുസ്ലിം ലീഗിന്റെ ഹരിത വസന്തമായിരുന്നു ബഷീര്‍,
അവസാന നിമിഷം വരെ സ്‌നേഹിച്ച പ്രിയപ്പെട്ട പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ചേര്‍ത്ത് പിടിച്ച് ജീവിതം സഫലമാക്കിയ ബഷീറിന്റെ പരലോക വിജയത്തിനായി നമുക്ക് പ്രാര്‍ഥിക്കാം. ജ്വലിക്കുന്ന ഓര്‍മ്മകളോടെ ഞങ്ങളുടെ പ്രിയപ്പെട്ടവനായി എന്നും ബഷീര്‍ നമ്മളുടെ കൂടെപരിലസിക്കും.

error: Content is protected !!