ഹോട്ടല്‍ മാലിന്യം പൊതുസ്ഥലത്തേക്ക് ഒഴുക്കി വിട്ടതിന് പിഴയിട്ട് സ്‌ക്വാഡ്

കാസറഗോഡ് : തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റിനു അഭിമുഖമായുള്ള ഹോട്ടലില്‍ നിന്നുള്ള ഉപയോഗ ജലം പൊതുവഴിയിലേക്കും തൊട്ടടുത്തുള്ള പറമ്പിലേക്കും ഒഴുക്കി വിട്ടതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഹോട്ടല്‍ ഉടമക്ക് 10000 രൂപ പിഴ ചുമത്തി . സോക് പിറ്റ് ശാസ്ത്രീയമായി നിര്‍മ്മിക്കുന്നതിനും പുറത്തേക്കുള്ള പൈപ്പ് കണക്ഷന്‍ വിച്ഛേദിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. നിശ്ചിത ദിവസത്തിനകം മലിനജല സംസ്‌കരണത്തിന് സംവിധാനം ഒരുക്കിയില്ലെങ്കില്‍ സ്റ്റോപ് മെമ്മോ നല്‍കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി.
ഉദുമയിലെ കോര്‍ട്ടേഴ്‌സില്‍ ഉറവിടമാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാത്തതിന് ഉടമയ്ക്ക് 5000 രൂപ പിഴയിട്ടു. പാക്ക്യാരയിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് വിവിധ വകുപ്പുകള്‍ പ്രകാരം പിഴ ചുമത്തിയിട്ടുണ്ട്.
പരിശോധനയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുപ്രിയ എം, സ്‌ക്വാഡ് അംഗങ്ങളായ ഫാസില്‍ ഇ കെ, വിപിന്‍ കുമാര്‍ കെ എന്നിവര്‍പങ്കെടുത്തു

 

 

error: Content is protected !!