കാഞ്ഞങ്ങാട് : നോര്‍ത്ത് കോട്ടച്ചേരി പത്മ ക്ലീനിക്കില്‍ പ്രസവത്തിന് പ്രവേശിക്കപ്പെട്ട ചേറ്റുകുണ്ടിലെ ഗള്‍ഫുകാരന്‍ സാഗറിന്റെ ഭാര്യ ദീപയും നവജാതശിശുവും മരണപ്പെട്ട സംഭവത്തില്‍ രാസപരിശോധന ഫലം വൈകുന്നതില്‍ പ്രതിഷേധിച്ചും, ഡോക്ടര്‍ രേഷ്മയ്‌ക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണമെന്നും ഡോക്ടര്‍ ഇനി പ്രസവ ചികിത്സ നടത്താന്‍ പാടില്ലായെന്നാവശ്യപെട്ടുകൊണ്ടും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്മ ആശുപത്രിക്ക് മുന്നില്‍ 12 മണിക്കൂര്‍ നിരാഹാര സമരം നടത്തി.
സമരത്തിന് നേതൃത്വം നല്‍കിയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം കുമാരന് കര്‍മ്മസമിതി രക്ഷാധികാരി പി കെ അബ്ദുള്‍ റഹ്‌മാന്‍ മാസ്റ്റര്‍ നാരങ്ങ നീര് നല്‍കി സമരംഅവസാനിപ്പിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച നിരാഹാര സമരം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഗീതാ കൃഷ്ണന്‍ ഉദ്ഘടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ എം കുമാരന്‍ അധ്യക്ഷനായി. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പ്രശാന്ത് മുക്കൂട്, വര്‍ക്കിംങ് ചെയര്‍മാന്‍ നാസ്നിം ബഹാവ്, ട്രഷറര്‍ സുകുമാരന്‍ പൂച്ചക്കാട്, പഞ്ചായത്ത് മേമ്പര്‍ അബ്ബാസ് തെക്കുപുറം വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സത്യന്‍ പൂച്ചക്കാട്, പി കെ അബ്ദുള്ള, ഗോപാലകൃഷ്ണന്‍ തച്ചങ്ങാട്, വിവേക് ചേറ്റുകുണ്ട്, അഹമദ്ഫയാസ് എന്നിവര്‍ സംസാരിച്ചു. സമരത്തിന് ഐക്യദാര്‍ധ്യം പ്രഖ്യാപിച്ചു കൊണ്ട് ബി ജെ പി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍,
കെ പി സി സി മെമ്പര്‍ ഹക്കീം കുന്നില്‍, ഐ എന്‍ എല്‍ ഉദുമ മണ്ഡലം പ്രസിഡന്റ് പി കെ അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, മുസ്ലിം ലീഗ് പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് സിദ്ദിഖ് പള്ളിപ്പുഴ, സി പി എം പള്ളിക്കര ലോക്കല്‍ സെക്രട്ടറി സുധാകരന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന നേതാവ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ജനതാദള്‍ നേതാവ് പി പി രാജു, കെ രവിവര്‍മ്മന്‍ മാസ്റ്റര്‍, സി എച്ച് രാഘവന്‍, പി രാജന്‍,ഹാരീഷ് തൊട്ടി എന്നിവര്‍ സംസാരിച്ചു.
ദീപ മാസങ്ങളോളം പത്മ ഹോസ്പിറ്റലില്‍ ഗൈനക്കോളോജിസ്റ്റ് ഡോക്ടര്‍ രേഷ്മയുടെ ചികിത്സയിലായിരുന്നു. അപ്പോയൊന്നും എന്തെങ്കിലും രോഗമുള്ളതായി ഡോക്ടര്‍ മുന്നറിപ്പ് നല്‍കിയിരുന്നില്ല. പ്രസവത്തിന് ശേഷം കുട്ടി മരിച്ചതിനെ തുടര്‍ന്നാണ് പതിനായിരത്തില്‍ ഒരാള്‍ക്ക് പിടിപെടാറുള്ള രോഗം ദീപയെ ബാധിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞ് തടിയൂരുകയായിരുന്നു. ദീപയുടെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്. ഇത്തരം തെറ്റായ തിരക്കഥ തയ്യാറാക്കിയ ഡോക്ടര്‍ക്കെതിരെയും ആശുപത്രിയി അധികൃതര്‍ക്കെതിരെയും ശക്തമായി പോരാടാനാണ് ആക്ഷന്‍ കമ്മിറ്റിയുടെതീരുമാനം.