വന്യമൃഗ ശല്യം രൂക്ഷമായ റാണിപുരം – പാറക്കടവില്‍ സൗരോര്‍ജ വേലിയുടെ അറ്റകുറ്റ പണികള്‍ തുടങ്ങി

റാണിപുരം : രൂക്ഷമായ വന്യമൃഗ ശല്യം നേരിടുന്ന റാണിപുരം – പാറക്കടവ് പ്രദേശത്തെ സൗരോര്‍ജ്ജ വേലിയുടെ അറ്റകുറ്റ പണികള്‍ ആരംഭിച്ചു. റാണിപുരം മുതല്‍ പാറക്കടവ് വരെയുള്ള മൂന്ന് കിലോമീറ്റര്‍ വരുന്ന സൗരോര്‍ജ വേലിയുടെ അറ്റ കുറ്റപ്പണികളാണ് ആരംഭിച്ചത്. റാണിപുരത്ത് വന്യമൃഗ ശല്യം തടയുന്നതിന് 9.5 കിലോമീറ്റര്‍ നീളത്തിലാണ് സൗരോര്‍ജ വേലി സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ 6.5 കിലോമീറ്റര്‍ പ്രവര്‍ത്തനക്ഷമമാണെങ്കിലും മൂന്ന് കിലോമീറ്റര്‍ ഒരു വര്‍ഷത്തിലധികമായി തകര്‍ന്നു കിടക്കുകയായിരുന്നു. ഇതുമൂലം ആന ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങള്‍ ഇതുവഴി ഇറങ്ങി വ്യാപകമായ രീതിയില്‍ കൃഷി നശിപ്പിക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ മേഖലകളില്‍ ആന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. പ്രദേശത്തെ ജനങ്ങള്‍ വനം വകുപ്പിനോടും പഞ്ചായത്തിനോടും നിരന്തരം പരാതിപ്പെട്ടിട്ടും മാസങ്ങളായി അനുകൂല നടപടികള്‍ ഒന്നും ഉണ്ടായില്ല. വേലിയുടെ അറ്റകുറ്റപ്പണികള്‍ക്കായി മാസങ്ങള്‍ക്കു മുമ്പ് തന്നെ വനം വകുപ്പ് തുക അനുവദിച്ച് മൂന്ന് തവണ ടെണ്ടര്‍ ക്ഷണിച്ചെങ്കിലും ടെണ്ടര്‍ നടപടിയില്‍ പങ്കെടുത്ത് പ്രവൃത്തി നടത്താന്‍ ആരും തയ്യാറാകാത്ത സാഹചര്യത്തില്‍ കാസര്‍കോട് ഡി.എഫ്.ഒ. കെ. അഷറഫിന്റെ നിര്‍ദ്ദേശ പ്രകാരം റാണിപുരം വന സംരക്ഷണ സമിതിയാണ് പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നത്.
പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി. സേസപ്പ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു.വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനന്‍, സെക്രട്ടറി ഡി. വിമല്‍ രാജ്, ട്രഷറര്‍ എം. കെ.സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വിഷ്ണു കൃഷ്ണന്‍, ജി. സൗമ്യ, കെ. രതീഷ്, വി. എസ്.എസ്. മുന്‍ വൈസ് പ്രസിഡന്റ് അരുണ്‍ ജാണു തുടങ്ങിയവര്‍നേതൃത്വംനല്‍കി.

Spread the love
error: Content is protected !!