ബാബ രാംദേവിന്റെ മാപ്പപേക്ഷ ഹൃദയത്തില്‍ നിന്നുളളതല്ല, സത്യവാങ്മൂലം നിരസിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ പതഞ്ജലി ആയുര്‍വേദ ബ്രാന്‍ഡ് അംബാസഡര്‍ ബാബ രാംദേവിന്റെ മാപ്പപേക്ഷിച്ചുളള സത്യവാങ്മൂലം നിരസിച്ച് സുപ്രീം കോടതി.
കേസുമായി ബന്ധപ്പെട്ട് രാംദേവ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയ്‌ക്കൊപ്പമാണ് കോടതിയില്‍ ഇന്ന് ഹാജരായത്.ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച് ഇരുവരും നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.ജസ്റ്റിസുമാരായ ഹിമ കോഹ്ലി,അഹ്‌സനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് കേസ് പരിഗണിച്ചത്.

കേസുമായി ബന്ധപ്പെട്ട് ഇരുവരോടും ഇന്ന് ഹാജരാകാന്‍ കോടതി മുന്‍പ് തന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഹൃദയത്തില്‍ നിന്നുള്ള ക്ഷമായാചനയല്ലെന്ന നിരീക്ഷണത്തോടെയാണ്, ഇരുവരും സമര്‍പ്പിച്ച സത്യവാങ്മൂലം അംഗീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്. അതേസമയം, സത്യവാങ്മൂലം അംഗീകരിക്കാത്ത സാഹചര്യത്തില്‍ നേരിട്ട് ക്ഷമ ചോദിക്കാമെന്ന് ബാബ രാംദേവിന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ബാബ രാംദേവിനെ പഠിപ്പിക്കാനില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. പരസ്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസിലാണ് ഇരുവരും സത്യവാങ്മൂലം നല്‍കിയത്.
നിയമവാഴ്ചയോട് വലിയ ബഹുമാനമുണ്ടെന്നും ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കില്ലെന്ന് കമ്പനി ഉറപ്പാക്കുമെന്നും സത്യവാങ്മൂലത്തില്‍ ബാലകൃഷ്ണ പറഞ്ഞു.

ജനങ്ങളിലുണ്ടാകുന്ന ജീവിതശൈലി രോഗങ്ങള്‍ക്കുവേണ്ടി ആയുര്‍വേദത്തിന്റെ സഹായത്തോടെ പതഞ്ജലി നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കഴിച്ച് ആരോഗ്യം വീണ്ടെടുക്കാമെന്ന ബോധമാണ് കമ്പനിയുണ്ടാക്കുന്നതെന്നാണ് ബാലക്യഷ്ണ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. അതേസമയം,കേസ് ഈ മാസം പത്തിന് വീണ്ടും പരിഗണിക്കും.
അതിന് മുന്‍പ് എല്ലാ മറുപടികളും സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്നേദിവസം ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും ഹാജരാകണമെന്നും കോടതി പറഞ്ഞു.

Spread the love
error: Content is protected !!