മംഗളൂരു – രാമേശ്വരം എക്‌സ്പ്രസിന് കാഞ്ഞങ്ങാട് സ്റ്റോപ് അനുവദിക്കണം: ആയിരത്തിലേറെ ഒപ്പു ശേഖരിച്ച് കാഞ്ഞങ്ങാട് ഡെവലപ്പ്‌മെന്റ് ഫോറം

കാഞ്ഞങ്ങാട്: പുതുതായി പ്രഖ്യാപിച്ച മംഗളൂരു – രാമേശ്വരം (16621/16622) എക്‌സ്പ്രസിന് കാഞ്ഞങ്ങാട് സ്റ്റോപ് അനുവദിക്കണമെന്ന് കാഞ്ഞങ്ങാട് ഡെവലപ്പ്‌മെന്റ് ഫോറം ആവശ്യപ്പെട്ടു. വടക്കേ മലബാറിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് കാഞ്ഞങ്ങാട്. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ ഉള്‍പ്പെട്ട കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെയും, അജാനൂര്‍, പുല്ലൂര്‍ പെരിയ, പള്ളിക്കര, കോടോം ബേളൂര്‍, മടിക്കൈ, പനത്തടി, ബളാല്‍ പഞ്ചായത്തുകളിലെയും, നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ചില ഭാഗങ്ങളിലെയും ജനങ്ങള്‍ ട്രെയിന്‍ യാത്രയ്ക്കു വേണ്ടി ആശ്രയിക്കുന്ന സ്റ്റേഷനാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍. കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും യാത്രക്കായി ആശ്രയിക്കുന്നത് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനാണ്.

അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ ബേക്കല്‍ കോട്ടയിലേക്കും റാണിപുരം പോലുള്ള ഹില്‍ സ്റ്റേഷനിലേക്കുമുള്ള സഞ്ചാരികളും കൂടുതലായി ആശ്രയിക്കുന്നതും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനെയാണ്. ലോക പ്രശസ്തമായ ആനന്ദാശ്രം നിത്യാനനന്ദാശ്രം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് കാഞ്ഞങ്ങാട് നഗരത്തിനോട് ചേര്‍ന്നാണ്. തീര്‍ഥാടന കേന്ദ്രങ്ങളായ പളനിയിലേക്കും, രാമേശ്വരത്തേക്കും യാത്ര ചെയ്യുന്നവര്‍ക്കും, ടൂറിസം കേന്ദ്രമായ കൊടൈക്കനാലിലേക്ക് പോകുന്ന സഞ്ചാരികള്‍ക്കും ഏറ്റവും ഉപകാരപ്രദമായിരിക്കും പുതുതായി അനുവദിച്ച ട്രെയിന്‍. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലുമാണ് തമിഴ്‌നാട് സ്വദേശികള്‍ ഏറ്റവും കൂടുതല്‍ താമസിച്ചു വരുന്നത്. ഇതില്‍ ഏറിയ പങ്കും രാമേശ്വരം ഭാഗത്ത് നിന്നുള്ളവരാണ്.
അതുകൊണ്ട് തന്നെ ഈ ട്രെയിനിനു കാഞ്ഞങ്ങാട് നിന്നും ആവശ്യത്തിന് യാത്രക്കാരെ കിട്ടുമെന്നതിന് ഒരു സംശയവുമില്ല. ഈ ആവശ്യമുന്നയിച്ച് കൊണ്ടുള്ള നിവേദനം ആയിരത്തിലേറെ റെയില്‍വേ യാത്രക്കാരുടെ ഒപ്പ് സഹിതം റെയില്‍വേ ജനറല്‍ മാനജര്‍ക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും അയച്ചു കൊടുത്തു.

വരുമാനത്തിലും, യാത്രക്കാരുടെ എണ്ണത്തിലും പാലക്കാട് ഡിവിഷനില്‍ തന്നെ പത്താം സ്ഥാനത്താണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍. റെയില്‍വേ റിപ്പോര്‍ട്ട് പ്രകാരം പതിനേഴു കോടി രൂപ വാര്‍ഷിക വരുമാനവും, പതിനെട്ട് ലക്ഷം യാത്രക്കാരുമാണ് കാഞ്ഞങ്ങാട്ടുള്ളത്. ഇതിനു പുറമെയാണ് ഓണ്‍ലൈനായി റെയ്ല്‍വേക്ക് കിട്ടുന്ന വരുമാനം.
നിലവില്‍ പ്രതിവാര ദീര്‍ഘ ദൂര ട്രെയിനുകള്‍ ഉള്‍പ്പെടെ ഇരു ഭാഗത്തേക്കുമായി നാല്പത്തിയാറു തീവണ്ടികള്‍ കാഞ്ഞങ്ങാട് സ്റ്റേഷനില്‍ നിര്‍ത്താതെ പോകുന്നുണ്ട്. ഇതില്‍ ചില ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിച്ചാല്‍ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നും കാഞ്ഞങ്ങാട് ഡെവലപ്പ്‌മെന്റ് ഫോറം നല്‍കിയ നിവേദനത്തില്‍ചൂണ്ടിക്കാട്ടി.

Spread the love
error: Content is protected !!