പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ല : ഇ പി ജയരാജന്‍; എല്‍ ഡി എഫ് കാഞ്ഞങ്ങാട് മണ്ഡലം യോഗത്തില്‍ ഇ പി ജയരാജന്‍ സംസാരിച്ചു

കാഞ്ഞങ്ങാട്: കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ സ്വന്തമായി ഒരു നിലപാട് എടുക്കാന്‍ പോലും കഴിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. കാഞ്ഞങ്ങാട് അസംബ്ലി മണ്ഡലം എല്‍ ഡി എഫ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് ആദ്യമായി പ്രഖ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സി പി എമ്മും ഡിവൈ.എഫ് ഐയും ആണ് നിയമത്തിനെതിരെ കോടതിയില്‍ പോയത്. കോണ്‍ഗ്രസ് ഇതുവരെ കോടതിയില്‍ പോയിട്ടില്ല. ആത്മാര്‍ത്ഥമായ നിലപാടുമായി മുന്നോട്ടുപോകുന്ന ഇടതുമുന്നണിയെയും മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്താനാണ് കോണ്‍ഗ്രസ് നേതാക്കള്‍ സമയം കണ്ടെത്തുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളെ വിഭജിക്കുന്ന കേന്ദ്ര നയത്തില്‍ ന്യുനപക്ഷ സമൂഹം മുഴുവന്‍ ഭയവിഹ്വലരാണ്. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തിന് ജയിക്കും. മണ്ഡലം തിരിച്ചുപിടിക്കും.അതിനായി മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണെന്നും ഇ. പി ജയരാജന്‍ പറഞ്ഞു. കെ. വി കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ. പി സതീഷ് ചന്ദ്രന്‍, സി പി എം ജില്ലാ സെക്രട്ടറി സി എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ, സി പി ബാബു, വി കെ രാജന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അഡ്വ. രാജ്മോഹന്‍, ഉദിനൂര്‍ സുകുമാരന്‍, പി പി രാജു, വെങ്കിടേഷ്, ബി.നന്ദകുമാര്‍, പ്രമോദ് കരുവളം, ടി. ദേവദാസ്, രാഹുല്‍ നിലാങ്കര, സ്റ്റീഫന്‍ ജോസഫ്, കെ സി പീറ്റര്‍, ബില്‍ടെക് അബ്ദുള്ള, ഹമീദ് ഹാജി തുടങ്ങിയവര്‍സംസാരിച്ചു.

Spread the love
error: Content is protected !!