കാലിക്കറ്റ് യൂണിവേഴ്സിറ്റി വിസിക്ക് തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിസി ഡോ എംകെ ജയരാജിനെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. എന്നാല്‍ കാലടി വിസി ഡോ എംവി നാരായണനെ പുറത്താക്കിയ നടപടിയില്‍ കോടതി ഇടപെട്ടില്ല. സ്ഥാനമൊഴിയണമെന്ന് ഗവര്‍ണറുടെ ഉത്തരവിനെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയുടെ സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതും സംസ്‌കൃത വിസി നിയമനത്തിന് ഒരാളെ മാത്രം ശുപാര്‍ശ ചെയ്തതും യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്തിയാണ് ഗവര്‍ണര്‍ ഇരുവരെയും പുറത്താക്കിയത്. ഇതിനെതിരെയാണ് രണ്ടുപേരും ഹൈക്കോടതിയെ സമീപിച്ചത്.
മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വിസിയെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്തത്.

കെടിയു വിസിയായിരുന്ന ഡോ രാജശ്രീയെ നിശ്ചിത യുജിസി യോഗ്യതയില്ലാത്തതിന്റെ പേരില്‍ സുപ്രീംകോടതി പുറത്താക്കിയിരുന്നു. ഈ വിധി അടിസ്ഥാനമാക്കി 11 വിസിമാരെയും പുറത്താക്കാന്‍ ഗവര്‍ണര്‍ നടപടി സ്വീകരിക്കുകയായിരുന്നു. തനിക്ക് യോഗ്യതയുണ്ടെന്നും സെര്‍ച്ച് കമ്മിയില്‍ നിന്ന് ഏറ്റവും യാേഗ്യനായ ഒരാളുടെ പേരെന്ന നിലയിലാണ് തന്റെ പേര് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതെന്നും ഇതില്‍ ചട്ടലംഘനം ഇല്ലെന്നുമായിരുന്നു കാലടി സംസ്‌കൃത സര്‍വകലാശാല വിസി കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ കോടതി ഇടപെട്ടില്ല.
നേരത്തേ കേസിന്റെ വാദം കേള്‍ക്കെ അക്കാദമിക കാര്യങ്ങളല്ല യുജിസി ചട്ടങ്ങളുടെ ലംഘനമാണ് വിഷയമെന്നും സെര്‍ച്ച് കമ്മിറ്റിയില്‍ ഒന്നിലധികം പേരുടെ പാനലിനെ ഗവര്‍ണര്‍ക്കും നിര്‍ദ്ദേശിക്കാമെന്നല്ലേ യുജിസി ചട്ടമെന്നും കോടതി വാക്കാല്‍ ചോദിച്ചിരുന്നു. സര്‍ക്കാര്‍ ഭരണസംവിധാനത്തിന്റെ ഭാഗമായ ചീഫ് സെക്രട്ടറി സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതായിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ചട്ടലംഘനമായി ചാന്‍സലറായ ഗവര്‍ണര്‍ കണ്ടെത്തിയിരുന്നത്. അന്നത്തെ ചീഫ് സെക്രട്ടറി അക്കാദമിക മികവ് പുലര്‍ത്തിയിരുന്ന വ്യക്തിയാണെന്നും വിസിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

Spread the love
error: Content is protected !!