അധികൃതർ കണ്ണുനീർ കണ്ടെങ്കിലും കണ്ണ് തുറക്കണമെന്ന് – എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ – പൂച്ചക്കാട് ഗഫൂർ ഹാജി കർമ സമിതിയുടെ നേതൃത്വത്തിൽ വനിതകളെ പങ്കെടുപ്പിച്ച് ‘അമ്മമാരുടെ കണ്ണീർ സമരം’ നടത്തി

പള്ളിക്കര : അമ്മമാരുടെ കണ്ണീർ സമരം ഗഫൂർ ഹാജി നാടിന് ആരായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്.
നൂറുകണക്കിന് ആളുകളുടെ കണ്ണീർ ഒപ്പിയ ഗഫൂർ ഹാജിയുടെ കൊലപാതകം തെളിയിക്കുന്നതിന് സി.ബി.ഐ അല്ലാതെ മറ്റൊരുവഴിയുമില്ലെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. സത്യം കണ്ടെത്തുന്നതിന് വേണ്ടി ഏത് അറ്റം വരെ പോകുമെന്നതിന്റെ തെളിവാണ് വനിതകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ കണ്ണീർ സമരമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. പ്രവാസി വ്യവസായി പൂച്ചക്കാട് ഗഫൂർ ഹാജിയുടെ ദുരൂഹ മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കർമ്മസമിതിയുടെ നേതൃത്വത്തിൽ വനിതകളെ പങ്കെടുപ്പിച്ചു കൊണ്ട് ബേക്കൽ പോലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ ‘അമ്മമാരുടെ കണ്ണുനീർ സമരം’ ഉദ്ഘാടം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പളളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നസ്നീം വഹാബ് അധ്യക്ഷയായി.
കർമ്മസമിതി കൺവീനർ സുകുമാരൻ പൂച്ചക്കാട് സ്വാഗതം പറഞ്ഞു. നേതാക്കളായ ലിജു അബൂബക്കർ, ആയിഷത്ത് ഫർസാന ടീച്ചർ, യശോദ നാരായണൻ, ഷക്കീല ബഷീർ, ഹസീന മുനീർ, ചന്ദ്രാവതി ദയാനന്ദൻ, സുമ ഹരീഷൻ, പി.കെ.അബ്ദുൾ റഹ്മാൻ മാസ്റ്റർ, സിദ്ദീഖ് പള്ളിപ്പുഴ, പി. അബ്ബാസ്, ബി.എം. മൂസ, ബഷീർ പൂച്ചക്കാട്, കപ്പണ അബൂബക്കർ, അലി പൂച്ചക്കാട്,മുഹമ്മദലി, മാഹിൻ പൂച്ചക്കാട്, കെ.എസ്.മുഹാജിർ, ടി.പി.അബ്ദുൾ റഹ്മാൻ,ടി.എം.അബ്ദുൾ ലത്തീഫ്,കുഞ്ഞാമദ് പൂച്ചക്കാട് എന്നിവർ സംസാരിച്ചു.
കോട്ടിക്കുളത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ഹസീന മുനീർ, ജയശ്രീ മാധവൻ, സെമിറ അബ്ബാസ്, സീന കരുവാക്കോട്, അസുറാബിറാഷിദ്, ലക്ഷ്മി അശോകൻ, പ്രമലത, പ്രേമ ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.
മരണപ്പെട്ട് 10 മാസം പിന്നിട്ടിട്ടും, നിരവധി സാഹചര്യ തെളിവുകളും നൽകിയിട്ടും പോലീസ് ചോദ്യം ചെയ്യുന്നുവെന്നല്ലാതെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് കർമ്മസമിതി ഭാരവാഹികൾ പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഗഫൂർ ഹാജിയുടെ ഉമ്മ കുൽസു ഹൈക്കോടതിയിൽ ഫയൽ ചെയ്യാൻ വക്കാലത്ത് ഒപ്പിട്ട് നൽകിയിരിക്കുകയാണ്. ഏപ്രിൽ 14 ന് പുലർച്ചെയാണ് അബ്ദുൾ ഗഫൂർ ഹാജിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയിൽ നിന്ന് ഗഫൂർ ഹാജി വാങ്ങിയ 596 പവൻ സ്വർണ്ണാഭരണങ്ങൾ കാണാതായതായി വ്യക്തമായതോടെ മരണത്തിൽ സംശയമുയരുകയും ഹാജിയുടെ മകൻ മുസമ്മിൽ ബേക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ഉദുമ കളനാട്ടെ ഒരു യുവതിയെയും ഭർത്താവിനെയും സംശയമുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് മൃതദേഹം ഏപ്രിൽ 28 ന് ഖബറിടത്തിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തെങ്കിലും സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയിരുന്നില്ല. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചതിന്റെ ഫലം പുറത്ത് വന്നെങ്കിലും തലയ്ക്ക് പരിക്ക് പറ്റി എന്ന് പറയുന്നതെല്ലാതെ വിശദ വിവരം നൽകാത്ത് ദുരൂഹത വർദ്ധിക്കുകയാണ്.

അഭിചാര ക്രിയയുടെ ഭാഗമായി ആഭരണങ്ങൾ കുഴിച്ചിട്ടിരിക്കാമെന്ന നിഗമനത്തിൽ മെറ്റൽ ഡിറ്റക്ടറുടെ സഹായത്തോടെ ഗഫൂർ ഹാജിയുടെ വീട്ടുവളപ്പിലും പരിസരത്തെ പറമ്പിലും കുഴികളെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.

ആരോപണ വിധേയയായ യുവതി നുണ പരിശോധനയ്ക്ക് ആദ്യം തയ്യാറായിരുന്നെങ്കിലും കോടതിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയിച്ച് പരിശോധനയ്ക്ക് പിന്നീട് വിസമ്മതിക്കുകയയായിരുന്നു. പിന്നീട് യുവതിയുടെ ഭർത്താവായ യുവാവ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് പോലീസിനെ അറിയിക്കുകയും മജിസ്ട്രേറ്റ് അവധിയായതിനാൽ അതിന്റെ നടപടി ക്രമങ്ങൾ വൈകുകയും, മജിസ്ട്രേറ്റ് എത്തിയതിന് ശേഷം യുവാവ് നുണ പരിശോധനയ്ക്ക് തയ്യാറെല്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയാണുണ്ടായത്.

Spread the love
error: Content is protected !!