കേന്ദ്ര സര്‍വ്വകലാശാല അധികൃതരുടേത് നാണംകെട്ട നടപടി: എബിവിപി

പെരിയ: ഹൊസ്ദുര്‍ഗ് താലൂക്കില്‍ പ്രവേശിക്കരുതെന്ന ജാമ്യ ഉത്തരവിലെ വ്യവസ്ഥകള്‍ മറച്ചുവെച്ച് പീഡന പരാതിയില്‍ അന്വേഷണം നേരിടുന്ന ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഇഫ്ത്തിക്കര്‍ അഹമ്മദിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച കേന്ദ്ര സര്‍വ്വകലാശാല അധികൃതരുടെ നടപടി സര്‍വ്വകലാശാലക്കും അക്കാദമിക് സമൂഹത്തിനും നാണക്കേടുണ്ടാക്കുന്നതെന്ന് എബിവിപി യൂണിറ്റ് പ്രസിഡന്റ് കെ. അക്ഷയ്, സെക്രട്ടറി ദശരഥ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. എബിവിപി പ്രക്ഷോഭം ശക്തമാക്കിയതോടെയാണ് അധ്യാപകനെ വീണ്ടും സസ്പെന്റ് ചെയ്യാന്‍ വൈസ് ചാന്‍സലര്‍ നിര്‍ബന്ധിതനായത്. ഡോ.ഇഫ്ത്തിക്കറിനെ സര്‍വ്വകലാശാല അധികൃതര്‍ സംരക്ഷിക്കുകയാണെന്ന എബിവിപിയുടെ വാദം ശരിയെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് സര്‍വ്വകലാശാലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഇരക്കൊപ്പമല്ല, വേട്ടക്കാരനൊപ്പമാണ് അധികൃതരെന്ന് ഉറപ്പിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയായിട്ടു മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. ഇഫ്ത്തിക്കറിനെ സംരക്ഷിച്ച കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. ഇക്കാര്യത്തില്‍ എബിവിപി ശക്തമായ പ്രതിഷേധം തുടരുമെന്നും പ്രസ്താവനയില്‍വ്യക്തമാക്കി.

Spread the love
error: Content is protected !!