കൈയെഴുത്ത് മാഞ്ഞില്ല; ‘മഷിക്കുപ്പി’ തുറന്ന് വിദ്യാര്‍ഥികള്‍

ചട്ടഞ്ചാല്‍: മഷിക്കുപ്പി വറ്റിവരളുകയും അക്ഷരങ്ങള്‍ മൊബൈല്‍ ആപ്പുകളില്‍ യാത്രിക രൂപം പ്രാപിക്കുകയും ചെയ്തുവെന്ന് കരുതിയവര്‍ക്ക് തെറ്റി. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മലയാളം വിഭാഗം വിദ്യാര്‍ഥികള്‍ കൈയെഴുത്ത് മാഗസിന്‍ പുറത്തിറക്കി അതുതെളിയിച്ചു. കാസര്‍കോട് ബി.ആര്‍.സി.യുടെ ബഡ്ഡിംഗ് റൈറ്റേഴ്‌സ് വായനാകൂട്ടം എഴുത്തുകൂട്ടം പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ലൈബ്രറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് കെയെഴുത്ത് മാഗസിന്‍ ‘മഷിക്കുപ്പി’ തയാറാക്കിയത്. 150ഓളം പേജുകളുള്ള മാഗസിനില്‍ സര്‍ഗാത്മക രചനകള്‍ നിര്‍വഹിച്ചത് 50 ഓളം വിദ്യാര്‍ഥികളാണ്. കഥ, കവിത, ലേഖനം, ആസ്വാദനം, ചിത്രരചന തുടങ്ങി അവര്‍ തുറന്ന പുതിയ മഷിക്കുപ്പിയില്‍ പേന മുക്കി ഭാവനയുടെ എല്ല മേഖലകളെയും സ്പര്‍ശിച്ചു. രചനക്ക് മുമ്പ് പുസ്തക പ്രദര്‍ശനവും വായന പരിപാടിയും സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മാഗസിന്‍ നിര്‍വഹണം. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ പി.വി. മനോജ്കുമാര്‍ മാഗസിന്‍ പ്രകാശനം നിര്‍വഹിച്ചു. കെ. എന്‍. വാസുദോവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. അധ്യാപകരായ സുരേഖ ബേബി, എം. പ്രസീന, സ്‌നേഹപ്രഭ, കവിത, ശില്‍പ, ഭവ്യ എന്നിവര്‍ സംസാരിച്ചു. എം. ശുഭ സ്വാഗതവും വിദ്യാര്‍ഥിനി ശ്രേയ നന്ദിയും പറഞ്ഞു.
mashikuppi1മഷിക്കുപ്പി

Spread the love
error: Content is protected !!