തദ്ദേശ ഉപതിരഞ്ഞെടുപ്പ്; ആറിടത്ത് എല്‍ഡിഎഫിന് അട്ടിമറി ജയം; മട്ടന്നൂര്‍ ബിജെപി പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിലായി 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിന്റെ ഫലം വന്നുതുടങ്ങി. ആറിടത്താണ് എല്‍ഡിഎഫ് അട്ടിമറി വിജയം നടത്തിയത്. തിരുവനന്തപുരത്തെ ഒറ്റശേഖരമംഗലത്തും വെള്ളാറിലും ബിജെപിയെ അട്ടിമറിച്ച് എല്‍ഡിഎഫ് വിജയം കൈവരിച്ചു. നെടുമ്പാശേരിയിലും മുല്ലശേരിയിലും യുഡിഎഫിനെ അട്ടിമറിച്ച് എല്‍ഡിഎഫ് സീറ്റ് നേടി. കണ്ണൂര്‍ മുഴപ്പിലങ്ങാട് അഞ്ചാം വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം പഴയകുന്നുമ്മല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തിയിട്ടുണ്ട്. ചടയമംഗലം പഞ്ചായത്തും കുരിയോട് വാര്‍ഡും എല്‍ഡിഎഫിന് തന്നെ. പാലക്കാട് പൂക്കോട്ടുകാവില്‍ സിപിഎമ്മിന് ജയം. നിലവില്‍ യുഡിഎഫ് ഏഴിടത്ത് ജയിച്ചു. മൂന്നാര്‍ മൂലക്കട, പതിനെട്ടാം വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് ജയം. മലപ്പുറം കോട്ടക്കല്‍ ചൂണ്ട, ഈസ്റ്റ് വില്ലൂര്‍ വാര്‍ഡുകളിലും യുഡിഎഫ് വിജയിച്ചു. കണ്ണൂര്‍ മാടായി, രാമന്തളി വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.

പത്ത് ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത് . മൂന്ന് ഇടത്ത് ബിജെപി ജയിച്ചു. മട്ടന്നൂര്‍ നഗരസഭ ടൗണ്‍ വാര്‍ഡില്‍ ബിജെപിക്ക് ആദ്യ ജയം നേടാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. പൂവച്ചല്‍ പഞ്ചായത്ത് ആറാം വാര്‍ഡും ബിജെപി നിലനിര്‍ത്തി. കുട്ടനാട് വെളിയനാടും ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചു.

Spread the love
error: Content is protected !!