റോഡരികില്‍ അപകടങ്ങള്‍ വിളിച്ചു വരുത്തുന്ന അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും : അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി

അജാനൂര്‍ : അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ റോഡരികില്‍ അപകടം വിളിച്ചു വരുത്തുന്ന കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പഞ്ചായത്ത് തല ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ വരുന്ന കാഞ്ഞങ്ങാട് – കാസര്‍കോട് സംസ്ഥാന പാതയിലും കാഞ്ഞഞ്ഞാട് – പാണത്തൂര്‍ സംസ്ഥാന പാതയിലും അനധികൃത നിര്‍മ്മാണങ്ങളും താല്‍കാലിക ഷെഡുകള്‍ നിര്‍മ്മിച്ച് കച്ചവടവും വ്യാപകമാവുകയാണ്. കൂടാതെ സംസ്ഥാന പാതയില്‍ മാണിക്കോത്ത് റോഡരികിലുള്ള മീന്‍ കച്ചവടം വലിയ അപകട സാധ്യതയാണ് വിളിച്ചുവരുത്തുന്നത് . ഇത്തരം വിഷയങ്ങളില്‍ പഞ്ചായത്തും പോലീസും പെതുമരാമത്ത് വകുപ്പും നോട്ടീസ് നല്‍കിയിട്ടും നിയമലംഘനം തുടരുന്ന സ്ഥിതിയാണ് ഉള്ളത്. അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കിയിട്ടും അത് പൊളിച്ചു മാറ്റാന്‍ തയ്യാറാവതെ നിയമത്തെ വെല്ലുവിളിക്കുന്ന സാഹചര്യമാണ് ഉണ്ടാവുന്നത് എന്ന് യോഗം വിലയിരുത്തി. ഇത്തരം കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പഞ്ചായത്ത് ,പിഡബ്ലൂ ഡി , പോലീസ് , റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

പഞ്ചായത്ത് പരിധിയില്‍ ഓട്ടോ റിക്ഷകള്‍ക്ക് പാര്‍ക്കിംഗ് നമ്പര്‍ നല്‍കാനും ഓട്ടോ സ്റ്റാന്റുകളെ അംഗീകരിക്കാനും
മാവുങ്കാല്‍ നാഷണല്‍ ഹൈവെയുടെ ഭാഗമായി ഫ്‌ലൈ ഓവര്‍ വന്നത്തോടെ മാവുങ്കാലില്‍ ഉണ്ടാവുന്ന ട്രാഫിക്ക് കുരുക്ക് ഒഴിവാക്കാന്‍ ബസ് ബേ സ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാനും ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സജി എസ് ,പിഡബ്ലൂ ഡി ,അസിസ്റ്റന്റ് എഞ്ചിനീയര്‍ ബിജു, ഓവര്‍സിയര്‍ പ്രഭ, ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ എസ് ഐ .വിപി അഖില്‍ , ജനമൈത്രി ബീറ്റ് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ എം.അനീഷ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം ജിസുധീഷ് , ഓട്ടോ തൊഴിലാളി കോര്‍ഡിനേഷന്‍ പ്രതിനിധികളായ എ വി ഉണ്ണി, വിനു മൂലകണ്ടം, പി ടി ബാബു കൊടവലം , കരിം മൈത്രി , അഹമ്മദ് തുടങ്ങിയര്‍പങ്കെടുത്തു.

Spread the love
error: Content is protected !!