കാട്ടാന ആക്രമണത്തില്‍ വാച്ചര്‍ മരിച്ച സംഭവം: ചികിത്സാ പിഴവില്ല

പത്തനംതിട്ട: വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വനംസംരക്ഷണസമിതി ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന് ആരോഗ്യ മന്ത്രി വീണാജോര്‍ജ്. സാധ്യമായതെല്ലാം ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എല്ലാ ചികിത്സയും നല്‍കിയെന്നാണ് ഡോക്ടര്‍മാര്‍ വാക്കാല്‍ അറിയിച്ചത്.
ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

പാക്കം കുറുവാ ദ്വീപിലെ വനംവകുപ്പിനു കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണസമിതി ജീവനക്കാരന്‍ വെള്ളച്ചാലില്‍ പോള്‍ (55) ആണ് വെള്ളിയാഴ്ച കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പിന്നാലെ പോളിന് വിദഗ്ധ ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്ന ആരോപണം കുടുംബാംഗങ്ങള്‍ ഉന്നയിച്ചിരുന്നു.
പോളിന്റെ ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി നേരത്തെ വയനാട് മെഡിക്കല്‍ കോളേജ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ശ്വാസകോശത്തിലെ പരിക്ക് സാരമായതിനാലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള തീരുമാനമെടുത്തതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. ചികിത്സയില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമികമായി ലഭിച്ച റിപ്പോര്‍ട്ടെന്നും എങ്കിലും ആരോപണത്തില്‍ എന്തെങ്കിലും കഴമ്പ് ഉണ്ടോയെന്ന് അന്വേഷിക്കാന്‍ സര്‍ക്കാറിന് യാതൊരു മടിയില്ലെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും പറഞ്ഞിരുന്നു.

Spread the love
error: Content is protected !!