പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രം ഐസൊലേഷന്‍ വാര്‍ഡ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷന്‍ വാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. നിപ – കോവിഡ് പോലെയുള്ള മഹാമരികളെയും മറ്റ് പകര്‍ച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതല്‍ സജ്ജമാക്കാന്‍ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം ആണ് മുഖ്യമന്ത്രി ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചത്. 39 ഐസൊലേഷന്‍ വാര്‍ഡുകളുടെ സംസ്ഥാനതല ഉദ്ഘാടനവും,42 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും, അപൂര്‍വ രോഗ ചികിത്സാ പദ്ധതിയുടെ പ്രഖ്യാപനവും ആണ് വെള്ളിയാഴ്ച നടന്നത്.ജില്ലയില്‍ രണ്ട് ഐസൊലേഷന്‍ വാര്‍ഡുകളുടെയും ഒരു നഗര ആരോഗ്യ കേന്ദ്രത്തിന്റയും ഉദ്ഘാടനമാണ് നടന്നത്. ആദ്യഘട്ടത്തില്‍ 10 ഐസൊലേഷന്‍ വാര്‍ഡുകളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.

പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ കെ.സീത,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ.എം.കെ ബാബുരാജ്, എ.ദാമോദരന്‍, എം.ജി.പുഷ്പ, പുല്ലൂര്‍- പെരിയ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുമ കുഞ്ഞികൃഷ്ണന്‍, പെരിയ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ജി.രമേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പ്രമോദ് പെരിയ, അബ്ദുല്‍ ഖാദര്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സജ്ജമായത് ആധുനിക മെഡിക്കല്‍ സൗകര്യങ്ങളോട് കൂടിയ ഐസൊലേഷന്‍ വാര്‍ഡ്

പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സജ്ജമായത് 1.76 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച ആധുനിക മെഡിക്കല്‍ സാകര്യങ്ങളോട് കൂടിയ ഐസൊലേഷന്‍ വാര്‍ഡ്. 50 ശതമാനം എം.എല്‍.എ. ഫണ്ടും 50 ശതമാനം കിഫ്ബി ഫണ്ടും ഉപയോഗിച്ചാണ് ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കിയത്.
2400 സ്‌ക്വയര്‍ ഫീറ്റില്‍ പ്രീ-ഫാബ്രിക്കേറ്റഡ് മാതൃകയില്‍ നിര്‍മ്മിച്ച കെട്ടിടവും ഐസൊലേഷന്‍ വാര്‍ഡ് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ എല്ലാ ഉപകരണങ്ങളും ഈ പദ്ധതി വഴി ലഭ്യമാക്കിയിട്ടുണ്ട്.10 കിടക്കകളുള്ള പേഷ്യന്റ് കെയര്‍ സോണ്‍, പ്രവേശന ലോബിയോട് കൂടിയ കാത്തിരുപ്പ് കേന്ദ്രം, വിതരണ സ്റ്റോര്‍, ശൗചാലയത്തോട് കൂടിയ സ്റ്റാഫ് റൂം, ഡോക്ടേഴ്‌സ് റൂം, ഡ്രസിംഗ് റൂം, നഴ്‌സ് സ്റ്റേഷന്‍, എമര്‍ജന്‍സി പ്രൊസീജര്‍ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കല്‍ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ്, ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളോട് കൂടിയ മുറികള്‍ എന്നിവ ഐസോലേഷന്‍ വാര്‍ഡില്‍ സജ്ജീകരിച്ചിട്ടുണ്ട്.

നിപ, കോവിഡ് പോലെയുള്ള വൈറസ് ബാധയേറ്റ രോഗികളെ മറ്റു രോഗികളില്‍ നിന്നും മാറ്റി പ്രത്യേക ചികിത്സ നടത്തുന്നതിനുവേണ്ടി സംസ്ഥാനത്ത് 140 ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 50 ശതമാനം എം.എല്‍.എ. ഫണ്ടും 50 ശതമാനം കിഫ്ബി ഫണ്ടും ഉപയോഗിച്ച് 250 കോടി രൂപയാണ് മൊത്തം പദ്ധതിക്കായി ചിലവഴിക്കുന്നത്.

 

Spread the love
error: Content is protected !!